തളിപ്പറമ്പ്: തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംവർഷ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിംഗിന്റെ മറവിൽ മർദിച്ചെന്നു പരാതി. ചിറക്കൽ സ്വദേശി അസ്ലഫാണ് റാഗിംഗിനിരയായത്. സംഭവത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജിന്റെ പരാതിപ്രകാരം ഒന്‍പത് മൂന്നാം വർഷ വിദ്യാർഥികൾക്കെതിരേ റാഗിംഗ് നിരോധന നിയമപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അസ്ലഫിനെ മൂന്നാംവർഷ വിദ്യാർഥികൾ ചേർന്നു മർദിച്ചത്. കോളജ് വിട്ടശേഷം ഒന്‍പതോളം മൂന്നാം വർഷ വിദ്യാർഥികൾ ചേർന്നു മർദിച്ചതായാണ് അസ്ലഫ് പ്രിൻസിപ്പലിനു പരാതി നൽകിയത്.
കുറച്ചു ദിവസങ്ങൾക്ക് മുന്‍പുണ്ടായ റാഗിംഗ് സംബന്ധിച്ച് അസ്ലഫ് പരാതിപ്പെട്ടിരുന്നു. ഇതാണ് മർദനത്തിനു കാരണമെന്ന് പറയുന്നു. അസ്ലഫ് നൽകിയ പരാതിയെ തുടർന്ന് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ബിപിൻ തോമസ് ഒന്‍പത് സീനിയർ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തിരുന്നു.
ആഴ്ചകൾക്ക് മുന്‍പ് സർസയ്യിദ് കോളജിലും സമാന സംഭവങ്ങൾ നടക്കുകയും പോലീസ് നാലോളം വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.