സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ കാരണം ഒരു ദുരന്തമുണ്ടാകാന്‍ അനുവദിക്കില്ല. മറ്റ് രോഗങ്ങളുള്ളവര്‍ ആരോഗ്യസമിതിയുടെ റിപ്പോര്‍ട്ട് വാങ്ങണം. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് അതിനായി ഒരു അവസരം കൂടി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

5000ത്തോളം പേരാണ് സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരായുള്ളത്. അവര്‍ക്ക് മാത്രമായി ഒരവകാശവുമില്ല. വാക്‌സിനെടുക്കാത്ത അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല സര്‍ക്കാരിനുള്ളത്.

സ്‌കൂളുകള്‍ തുറക്കുന്നതിനുമുന്‍പ് മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. വാക്‌സിന്‍ എടുക്കാത്തവര്‍ ക്യാമ്പസിനകത്ത് പ്രവേശിക്കേണ്ടതില്ലെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കും. വാക്‌സിനെടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത് അധ്യാപകരില്‍ ഭൂരിപക്ഷവും കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്തത്. എന്നാല്‍ വളരെ ചെറിയൊരു ശതമാനത്തിന് മാത്രമാണ് യഥാര്‍ഥ ആരോഗ്യപശ്‌നമുള്ളത്.അതേസമയം ആരോഗ്യപ്രശ്നം ഉന്നയിച്ച് വിസമ്മതം അറിയിച്ചവര്‍ക്ക് പ്രത്യേക പരിശോധന നടത്താനാണ് നീക്കം. ഇതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

സംസ്ഥാനത്തെ ഒന്നേമുക്കാല്‍ ലക്ഷം അധ്യാപകഅനധ്യാപക ജീവനക്കാരില്‍ അയ്യായിരത്തോളം പേര്‍ ഇനിയും വാകിസനെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി.ശിവന്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തുടര്‍നടപടികള്‍.