തിരുവനന്തപുരം: സംസ്ഥാനത്തെ ആർടി ഓഫിസുകളിൽ “ഓപ്പറേഷൻ സ്പീഡ് ചെക്ക് ’എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി. വിവിധ ഓഫിസുകളിൽ നിന്നായി കണക്കിൽ പെടാത്ത മൂന്നു ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.
മിന്നൽ പരിശോധന നടന്ന ആർടി ഓഫീസുകളിലെല്ലാം ഏജന്റുമാരുടെ സജീവ സാന്നിധ്യം കൂടുതലായിരുന്നു. പല ഏജന്റുമാരുടെയും കൈവശം ലൈസൻസുകളും ആൾക്കാരുടെ പേരും തുകയും എഴുതിയ പേപ്പറുകളും കണ്ടെടുത്തു.
മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിൽ വാഹന രജിസ്ട്രേഷൻ, ലൈസൻസ് പുതുക്കൽ, ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ് തുടങ്ങീ ഓണ്‍ലൈനായി ലഭിക്കേണ്ട സേവനങ്ങളിൽ പോലും അഴിമതി നടത്തുന്നതായി കണ്ടെത്തി.
ഓണ്‍ലൈൻ അപേക്ഷയ്ക്കൊപ്പം നൽകുന്ന ഹാർഡ് അപേക്ഷകളും നൽകണമെന്ന ചട്ടത്തിന്റെ മറവിൽ ഏജന്റുമാർ നൽകുന്ന അപേക്ഷകൾ തിരിച്ചറിയുന്നതിനുള്ള വിവിധതരം അടയാളങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുന്നതായും കണ്ടെത്തി. ഏജന്റുമാർ സമർപ്പിക്കുന്ന അപേക്ഷകൾ അഴിമതിക്കാരായ ഉദ്ദ്യോഗസ്ഥർ തരംതിരിച്ചെടുത്ത് വേഗത്തിൽ തീർപ്പാക്കുന്നു.
നേരിട്ടു ലഭിക്കുന്ന അപേക്ഷകളിൽ മനഃപൂർവം കാലതാമസം വരുത്തുന്നതായും നിസാര കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് അവ നിരസിക്കുന്നതായും കണ്ടെത്തി.
ചേർത്തല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കൈയിൽ നിന്നും കണക്കിൽ പെടാത്ത 4120രൂപയും കോട്ടയം ഓഫീസിലെ ബാത്റൂമിൽ നിന്നും 140 രൂപയും പാല ജോയിന്റ് ആർടി ഓഫീസിലെ ക്ലാർക്കിൽ നിന്നും 700 രൂപയും മട്ടാഞ്ചേരി ഓഫീസിലെ ജനാലയ്ക്ക് പുറത്ത് നിന്നും 400 രൂപയും വിജിലൻസ് കണ്ടെടുത്തു