ലഖ്‌നൗ: കോണ്‍ഗ്രസ് വിമത എം.എല്‍.എ അദിതി സിംഗിന്‍റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

‘കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ പ്രിയങ്ക ഗാന്ധിയ്ക്ക് പ്രശ്‌നമായിരുന്നു. കാര്‍ഷിക നിയമം പിന്‍വലിച്ചപ്പോഴും പ്രിയങ്കയ്ക്ക് പ്രശ്‌നം. എന്താണ് അവരുടെ യഥാര്‍ത്ഥ പ്രശ്നം?- ഇതായിരുന്നു എംഎല്‍എ അദിതി സിംഗിന്‍റെ ചോദ്യം. പ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ മാത്രമാണ് പ്രിയങ്ക ശ്രമിക്കുന്നതെന്നും അദിതി കുറ്റപ്പെടുത്തി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഞ്ച് തവണ റായ്ബറേലി എം.എല്‍.എയുമായിരുന്ന അഖിലേഷ് സിംഗിന്‍റെ മകളാണ് അദിതി സിംഗ്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അഖിലേഷ്.

ലഖിംപൂരിലെ പ്രിയങ്കയുടെ ഇടപെടലിനേയും അദിതി വിമര്‍ശിച്ചു.’ലഖിംപൂര്‍ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്. സുപ്രീം കോടതിയും അത് പരിഗണിക്കുന്നുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളെ പ്രിയങ്കയ്ക്ക് വിശ്വാസമില്ലെങ്കില്‍ ആരെയാണ് വിശ്വസിക്കുക എന്ന് എനിക്ക് മനസിലാകുന്നില്ല,’ അദിതി പറഞ്ഞു.

റായ്ബറേലിയില്‍ നിന്നുള്ള എം.എല്‍.എയായ അദിതി പല തവണയും ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനശരങ്ങള്‍ എയ്തിട്ടുള്ള നേതാവാണ്.