പുതുവര്‍ഷത്തിലും കെഎസ്ആര്‍ടി ജീവനക്കാര്‍ക്ക് പ്രതീക്ഷയ്ക്ക് വകയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോര്‍പറേഷനും സംസ്ഥാന സര്‍ക്കാര്‍. പുതുവര്‍ഷം പിറന്ന് ദിവസം 12 കഴിഞ്ഞിട്ടും കെഎസ്ആര്‍ടിസിയില്‍ ശമ്പളം കിട്ടാതെ ജീവനക്കാര്‍ കഷ്ടപ്പെടുകയാണ്. ശബരിമല വരുമാനത്തില്‍ റെക്കോഡ് ഇട്ടുവെന്നു അവകാശപ്പെടുന്ന കോര്‍പറേഷന്‍ ഡിസംബറിലെ ശമ്പളം ഇതുവരെ വിതരണം ചെയ്യാത്തതില്‍ ജീവനക്കാരുടെ ഇടയില്‍ പ്രതിഷേധം പുകയുകയാണ്. അസംപ്തൃപ്തരായ ജീവനക്കാര്‍ മുഖം തിരിച്ചു നില്‍ക്കുന്നതിനാല്‍ മകരവിളക്ക് സ്‌പെഷല്‍ സര്‍വീസുകള്‍ കാര്യക്ഷമമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

അതിനിടയില്‍, നൈറ്റ് അലവന്‍സ്, ഇന്‍സന്റീവ് ബാറ്റ എന്നിവ ബാങ്ക് അക്കൗണ്ട് വഴിയാക്കിയതു ജീവനക്കാര്‍ക്ക് ഇരുട്ടടിയായി. 9ാം തീയതി മുതലാണു അലവന്‍സുകള്‍ ബാങ്ക് വഴിയാക്കിയത്. മിക്കവര്‍ക്കും ലോണ്‍ ബാധ്യതയുള്ളതിനാല്‍ പണം അക്കൗണ്ടില്‍ വരുന്നതോടെ ബാങ്ക് പിടിക്കുന്നതിനാല്‍ കൈക്കാശിനു പോലും മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ട ഗതികേടാണുള്ളത്.

ശമ്പളം ലഭിച്ചില്ലെങ്കില്‍, മകരവിളക്കുദിവസം സ്‌പെഷ്യല്‍ സര്‍വീസ് ഡ്യൂട്ടി ബഹിഷ്‌കരിക്കാന്‍ ജീവനക്കാരുടെ ഇടയില്‍ ധാരണയായിട്ടുണ്ട്. ഇക്കുറി മകരളവിളക്ക് ദിവസം കെഎസ്ആര്‍ടിസി 1000 അധികബസുകള്‍ എത്തിക്കാനാണ് ഉദേശിക്കുന്നത്. എന്നാല്‍, ഇത്രയും ജീവനക്കാര്‍ ഡ്യൂട്ടിക്ക് എത്തുമോയെന്ന് കോര്‍പറേഷന് ആശങ്കയുണ്ട്.

നിലവിലുള്ള ബസുകള്‍ക്കുപുറമെ ആയിരം ബസുകള്‍കൂടി അധികമെത്തിക്കാനാണ് കെഎസ്ആര്‍ടിസി ഉദേശിക്കുന്നത്. . ശനി രാവിലെ ബസുകളെത്തും. ത്രിവേണിയില്‍നിന്നാരംഭിക്കുന്ന ചെയിന്‍ സര്‍വീസ് ഹില്‍ടോപ്പുചുറ്റി നിലയ്ക്കല്‍ വരെയുണ്ടാകും. നാനൂറ് ബസ് ഇതിനായി ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലയ്ക്കലില്‍ ആറാമത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നൂറ് ബസുകള്‍ ക്രമീകരിക്കും. ചെയിന്‍ സര്‍വീസിന്റെ ആദ്യ റൗണ്ടില്‍ നാനൂറ് ബസുകളുപയോഗിക്കും. രണ്ടാം റൗണ്ട് മുതല്‍ തീര്‍ഥാടകരുടെ എണ്ണം കണക്കാക്കി ബസുകള്‍ ക്രമീകരിക്കും.