ബെർലിൻ: യൂറോപ്പിൽ കോവിഡ് കേസുകളിൽ വൻ വർധന. ജർമനി, നെതർലൻഡ്, ഓസ്ട്രിയ, ക്രൊയേഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധ കൂടുന്നത്. ജർമനിയിൽ വ്യാഴാഴ്ച 65,371 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.
അതേസമയം, രോഗബാധയുടെ കുത്തനെയുള്ള വർധന പിടിച്ചു നിർത്തിയില്ലെങ്കിൽ “ശരിക്കും ഭയാനകമായ ക്രിസ്മസിനെ’യായിരിക്കും അഭിമുഖീകരിക്കുകയെന്ന് ജർമനിയിലെ രോഗനിയന്ത്രണ ഏജൻസി മേധാവി ലോതർ വൈലർ അറിയിച്ചു. ജർമനിയിലെ വാക്സിനേഷൻ നിരക്ക് ഇപ്പോൾ 67.7 ശതമാനമാണെന്നും ഇതിനെ 75 ശതമാനത്തിലേക്ക് വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഗബാധയെ നേരിടാൻ ക്ലബ്ബുകളും ബാറുകളും അടച്ചുപൂട്ടണമെന്നും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കണം പൊതു ചടങ്ങുകളിൽ പ്രവേശനം നൽകേണ്ടതെന്നും ഏജൻസി മേധാവി ആവശ്യപ്പെട്ടു. കോവിഡ് രോഗികൾക്കും മറ്റ് രോഗമുള്ളവർക്കും ആശുപത്രികളിൽ കിടക്ക ലഭിക്കാൻ പാടുപെടുകയാണെന്നും അദ്ദേഹം പറഞ്ഞു.