കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ വഴിത്തിരിവ്. അപകടത്തിനു മുൻപ് മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെ പൊലീസ് അറസ്റ്റ് ചെയ്യുക. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിച്ച കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഹോട്ടൽ ജീവനക്കാരെയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളിൽ ഒന്നായ ഡിവിആർ കായലിൽ കളഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചിരുന്നു. രണ്ട് ഹോട്ടൽ ജീവനക്കാരിൽ നിന്നും തെളിവെടുപ്പ് നടത്തി. കൂടാതെ മരണത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ആൻസി കബീറിന്റെ കുടുബം രംഗത്തെത്തി.

ആൻസിയുടെയും അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ സംശയമുണ്ടെന്നും കുടുബം ആരോപിച്ചു. ഹോട്ടലിൽ ഉണ്ടായ പ്രശ്‌നങ്ങൾ എന്തെല്ലാമാണെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ആവശ്യപ്പെട്ട് ആൻസി കബീറിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ഔഡി കാർ പിന്തുടർന്നത് എന്തിനാണെന്ന് കണ്ടെത്തണം. ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടലിൽ പൊലീസ് വീണ്ടും പരിശോധന നടത്തുകയാണ്. ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ആദ്യം ലഭിച്ച ഡി.വി.ആർ സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. ഡി.വി.ആറിൽ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.