ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ ന്യൂസീലൻഡ് പേസർ കെയിൽ ജമീസൺ കളിക്കില്ല. ടെസ്റ്റ് പരമ്പരയ്ക്കു വേണ്ടി തയ്യാറെടുക്കുന്നതിനായി താരത്തിന് വിശ്രമം അനുവദിച്ചു. നായകൻ കെയിൻ വില്ല്യംസണും വിശ്രമം അനുവദിച്ചു. ഇന്ന് മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര ആരംഭിക്കുക. രാത്രി 7.30ന് ജയ്പൂരിലെ സാവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. നവംബർ 19ന് റാഞ്ചി ജെഎസ്‌സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ രണ്ടാം മത്സരവും 21ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ മൂന്നാം മത്സരവും നടക്കും.

രാഹുൽ ദ്രാവിഡ് പരിശീലകനും രോഹിത് ശർമ്മ ക്യാപ്റ്റനുമായതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണ് ഇത്. മുൻപ് ഏഷ്യാ കപ്പിൽ ഉൾപ്പെടെ രോഹിത് ഇന്ത്യയെ നയിച്ചിരുന്നെങ്കിലും സ്റ്റാൻഡ് അപ്പ് ക്യാപ്റ്റൻ്റെ ചുമതലയാണ് രോഹിതിനുണ്ടായിരുന്നത്. എന്നാൽ, ഈ പരമ്പര മുതൽ രോഹിത് ഇന്ത്യൻ ടീമിൻ്റെ മുഴുനീള ടി-20 ക്യാപ്റ്റനാവും.

വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർക്ക് ടൂർണമെന്റിൽ വിശ്രമം അനുവദിച്ചിട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. ഹർദിക് പാണ്ഡ്യയെ ഒഴിവാക്കി. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യർ, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ടീമിൽ ഇടംപിടിച്ചു.

ടി-20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിൻ്റെ ആഘാതത്തിലാണ് കിവീസ് ടീം ഇന്ത്യയിലെത്തിയത്. ഈ തോൽവി ന്യൂസീലൻഡിനു കനത്ത തിരിച്ചടി ആകുമെന്നുറപ്പ്. ടി-20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന 9 താരങ്ങൾ കഴിഞ്ഞ ആഴ്ച തന്നെ ഇന്ത്യയിലെത്തിയിരുന്നു. പേസർ ടിം സൗത്തിയാണ് ആദ്യ മത്സരത്തിൽ കിവീസിനെ നയിക്കുക.

ടി-20 പരമ്പരയ്ക്ക് പിന്നാലെ രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയും ന്യൂസീലൻഡ് കളിക്കും. ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിനെ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ നയിക്കും. നായകൻ കോലി, ടി-20 നായകൻ രോഹിത് ശർമ്മ എന്നിവർക്കൊക്കെ ബിസിസിഐ വിശ്രമം അനുവദിച്ചു. ആദ്യ ടെസ്റ്റിൽ മാത്രമാണ് കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. രണ്ടാം ടെസ്റ്റിൽ കോലി തന്നെയാവും ടീമിനെ നയിക്കുക. കോലി, രോഹിത് എന്നിവർക്കൊപ്പം, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി എന്നിവർക്കും വിശ്രമം അനുവദിച്ചു.