തൃശൂര്‍: സംസ്ഥാനത്ത് കനത്ത മഴയാണ് ബുധനാഴ്ച മുതല്‍ പ്രതീക്ഷിക്കുന്നത്. ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല. ബുധനാഴ്ച 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് (yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ മഴയും കൂടി കണക്കിലെടുത്ത് കക്കി ഡാം തുറന്നു. ഷോളയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്തുന്നതിനാല്‍ ചാലക്കുടിയില്‍(Chalakudy) ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

പറമ്ബിക്കുളത്ത് നിന്നും 6000 ഘനയടി വെള്ളവും ഷോളയാറില്‍ നിന്ന് 3500 ഘനയടി വെള്ളവുമാണ് ഒഴുക്കുന്നത്. വൈകീട്ട് 4 നും 6 നും ഇടയില്‍ ചാലക്കുടി പുഴയില്‍ വെള്ളം ഉയരുമെന്നാണ് നിലവില്‍ കണക്കാക്കുന്നത്. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളി ലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ഉടന്‍ ക്യാമ്ബുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണമെന്നാണ് നിര്‍ദ്ദേശം.

അതേസമയം ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ ആറു മണി മുതല്‍ ഷട്ടര്‍ പരമാവധി 80 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുക. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ചിമ്മിനി ഡാമിന്റെ ഷട്ടര്‍ 10 സെ. മീറ്ററില്‍ നിന്ന് 13 സെ. മീറ്ററായി ഉയര്‍ത്തി. ഡാമിലെ വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇടുക്കി ഡാമില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2397.86 അടിയാകുമ്ബോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. എന്നാല്‍ വളരെ വേഗത്തില്‍ ഡാം തുറക്കുന്നതിലേക്ക് കടക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.