ദുബൈ: വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം തെന്‍റയല്ലെന്ന് നടന്‍ പൃഥ്വിരാജ്. ഭ്രമം സിനിമയുടെ റിലീസിങ്ങിനായി ദുബൈയില്‍ എത്തിയ പ്രിഥ്വിരാജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
താന്‍ ആ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ അല്ല, അവരാണ് അതിന് മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വാരിയന്‍കുന്നനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തിന് ‘തെന്‍റ വ്യക്തിജീവിതത്തെ കുറിച്ചും കലാജീവിതത്തെ കുറച്ചും പുറത്തുള്ളവര്‍ എന്ത് പറയുന്നു എന്നതിന് ചെവി കൊടുക്കാറില്ലെന്നായിരുന്നു മറുപടി.

അന്ധാദുന്‍ എന്ന ഹിന്ദി സിനിമയുടെ മലയാളം പതിപ്പാണ് ഭ്രമം. ഈ സിനിമ മലയാളത്തില്‍ നിര്‍മിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, അഭിനയിക്കാനാണ് അവസരം ലഭിച്ചത്. പുതുമകളുള്ള സിനിമയാണ് ഭ്രമം. യു.എ.ഇയിലെ തീയറ്ററില്‍ സിനിമ റിലീസ് ചെയ്യാന്‍ അവസരം ലഭിച്ചത് മികച്ച സൂചനയാണ്. കോവിഡ് കാലം സിനിമാ നിര്‍മാണം ലളിതമാക്കുകയും പുതിയ സാധ്യതകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തെന്നും പ്രിഥ്വിരാജ് പറഞ്ഞു. സംവിധായകന്‍ രവി കെ. ചന്ദ്രന്‍, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മംത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.