പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരം രാജ്യത്ത് മൂന്നു കോടി വീടുകള്‍ നിര്‍മിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചേരികളില്‍ താമസിക്കുന്നവരും ഉറപ്പുള്ള വീടുകള്‍ ഇല്ലാത്തവരുമായ മൂന്ന് കോടി കുടുംബങ്ങള്‍ക്കാണ് ഈ വീടുകള്‍ ലഭിച്ചത്. പദ്ധതിപ്രകാരം 1.13 കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ചത് നഗരങ്ങളിലാണ്. ഇതില്‍ 50 ലക്ഷത്തിലധികം വീടുകള്‍ ഇതിനകം കൈമാറിയതായും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സ്വത്തുക്കളും പുരുഷന്മാരുടെ പേരിലാക്കുന്ന രീതിക്ക് തിരുത്തലുകളാവശ്യമാണ്. പിഎംഎവൈയുടെ കീഴിലുള്ള 80 ശതമാനത്തിലധികം വീടുകളും രജിസ്റ്റര്‍ ചെയ്യുന്നത് സ്ത്രീകളുടെ പേരിലാണ്. യുപിയില്‍ യോഗി ആദിത്യനാഥിന്റെ കീഴിലുള്ള സര്‍ക്കാര്‍ വന്നശേഷം ഒന്‍പത് ലക്ഷത്തിലധികം വീടുകള്‍ നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് 14 ലക്ഷം വീടുകള്‍ വിവിധ ഘട്ടങ്ങളിലായി നിര്‍മാണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

നൂതനസാങ്കേതിക വിദ്യകളുടെ ഉപയോഗം നഗരമേഖലകളില്‍ വന്‍മാറ്റത്തിന് കാരണമായതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് അതിവേഗം മെട്രോ സര്‍വ്വീസുകള്‍ വ്യാപിപ്പിക്കുകയാണ്. 2014ല്‍ 250 കിലോമീറ്ററില്‍ താഴെയായിരുന്നു. ഇന്ന് അത് 750 കിലോമീറ്ററിലെത്തി. ഇപ്പോള്‍ ആയിരം കിലോമീറ്ററിലധികം മെട്രോ പാതകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. നഗരങ്ങളില്‍ എല്‍ഇഡി തെരുവുവിളക്കുകള്‍ സ്ഥാപിച്ചതിലൂടെ ഓരോ വര്‍ഷവും ഏകദേശം 1000 കോടി രൂപ നഗരസഭകള്‍ക്ക് ലാഭിക്കാമെന്നും ഇപ്പോള്‍ ഈ തുക മറ്റ് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുപിയില്‍ 75,000 വീടുകളുടെ പ്രധാനമന്ത്രി താക്കോല്‍ കൈമാറി

ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന(നഗരം) പ്രകാരം ഉത്തര്‍പ്രദേശില്‍ നിര്‍മ്മിച്ച 75,000 വീടുകളുടെ താക്കോല്‍ ദാനം ലഖ്‌നൗവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. യുപിയിലെ 75 ജില്ലകളിലായാണ് ഈ വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. ലഖ്‌നൗ, കാണ്‍പൂര്‍, വാരാണസി, പ്രയാഗ്ജ്, ഗോരഖ്പൂര്‍, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് 75 ഇലക്‌ട്രിക് ബസ്സുകളുടെ ഫ്‌ളാഗ് ഓഫും അമൃത്, സ്മാര്‍ട്ട് സിറ്റി പദ്ധതികളിലായി അയ്യായിരം കോടി രൂപയുടെ 75 നഗരവികസന പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.

ലഖ്‌നൗവിലെ ഭീംറാവു അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ എ.ബി. വാജ്‌പേയി ചെയര്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വാജ്‌പേയിയെപ്പോലെ ഒരു ദേശീയ ദാര്‍ശനികനെ ഭാരതമാതാവിനു സമര്‍പ്പിച്ചതിന് പ്രധാനമന്ത്രി ലഖ്‌നൗവിനെ അഭിനന്ദിച്ചു.

വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിച്ചു. സ്വാതന്ത്ര്യം @75, പുതിയ നഗര ഇന്ത്യ; നഗര ഭൂപ്രകൃതി മാറുന്നു എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, ഹര്‍ദീപ്

പുരി, മഹേന്ദ്ര നാഥ് പാണ്ഡെ, കൗശല്‍ കിഷോര്‍, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.