തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം ഒക്ടോബര്‍ അഞ്ചോടെ പുറത്തിറക്കുമെന്നറിയിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അതേസമയം സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപക-വിദ്യാര്‍ഥി സംഘടനകളുടെ യോഗവും കലക്ടര്‍മാരുടെ യോഗവും ചേരും. സ്കൂള്‍ തുറക്കുന്നതോടനുബന്ധിച്ച്‌ വിവിധ വകുപ്പുകളുമായി കൂടിക്കാഴ്ച നടത്തി ധാരണ ആയതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ബസ് സെര്‍വീസ് ക്രമീകരണത്തെക്കുറിച്ച്‌ ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചൊവ്വാഴ്ച വെകിട്ട് ചര്‍ച നടത്തും. കെ എസ് ആര്‍ ടി സിയുടെ ബോണ്ട് സെര്‍വീസുകള്‍ വേണമെന്ന് പല വിദ്യാലയങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ചും യോ​ഗത്തില്‍ തീരുമാനമെടുക്കും. ഗതാഗതവകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരടക്കം ചര്‍ചയില്‍ പങ്കെടുക്കും.

ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ബാച് തിരിച്ച്‌ ഉച്ചവരെ ക്സാസ് നടത്താനാണ് തീരുമാനം. കൂടാതെ വിക്ടേഴ്സ് വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസും തുടരും. അതുകൊണ്ടുതന്നെ സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും. നവംബറില്‍ ക്ലാസുകള്‍ ആരംഭിച്ചാലും മാര്‍ചിലെ പൊതുപരീക്ഷക്ക് മുമ്ബ് നാലരമാസത്തോളം മാത്രമാണ് കിട്ടുക. അതിനിടക്ക് വീണ്ടും കോവിഡ് ഭീഷണി രൂക്ഷമായാലുള്ള സ്ഥിതിയും പരിഗണിക്കുന്നുണ്ട്. വിക്ടേഴ്സ് പഠനവും സ്കൂളിലെ പഠനവും പരിശോധിച്ചാകും പരീക്ഷക്കുള്ള പൊതുമാനദണ്ഡം ഉണ്ടാക്കുക.