ലണ്ടന്‍ : ബ്രിട്ടന്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്. ഏകദേശം 8 ലക്ഷത്തോളം ഉപഭോക്താക്കളുണ്ടായിരുന്ന ആവ്രോ എനര്‍ജി, ഗ്രീന്‍ സപ്ലൈയര്‍ എന്നീ രണ്ട് ഊര്‍ജ്ജ വിതരണക്കമ്പനികള്‍ക്കു കൂടി ഇന്നലെ പൂട്ടുവീണു. ഏകദേശം 17 ലക്ഷത്തോളം ഉപഭോക്താക്കള്‍ ഉള്‍പ്പടെ നിരവധി ഊര്‍ജ്ജ വിതരണക്കാരും പ്രതിസന്ധിയിലാണ്.

ഗ്യാസിന്റെ വില 400 പൗണ്ട് വരെ വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്നുള്ള സൂചനകളും ഇതിനിടയില്‍ പുറത്തുവരുന്നു.
ഒരുഭാഗത്ത് ലോറി ഡ്രൈവര്‍മാരുടെ ക്ഷാമം മൂലം ഭക്ഷ്യ വിതരണക്കാരും കാര്‍ഷിക തൊഴിലാളികളും അഭീമുഖീകരിക്കുന്ന പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുകയാണ്.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പല സാധനങ്ങള്‍ക്കും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ജനങ്ങളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വിദേശ ഡ്രൈവര്‍മാര്‍ക്ക് ബ്രിട്ടനിലെത്തി തൊഴില്‍ ചെയ്യുവാന്‍ സൗകര്യമൊരുക്കുന്ന വിധത്തില്‍ വിസ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് നാഷണല്‍ ഫാര്‍മേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ പന്ത്രണ്ട് വ്യവസായ ഗ്രൂപ്പുകള്‍ നിവേദനം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. പലയിടങ്ങളിലും റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുന്ന ഘട്ടമെത്തിയിരിക്കുന്നു. ഗ്യാസ് വിലയും കൂടുന്നതോടെ റെസ്റ്റോറന്റുകളിലെ ഭക്ഷണപദാര്‍ത്ഥങ്ങളുടെ വില വര്‍ദ്ധിക്കുകയും ചെയ്യും.