ലണ്ടന്‍ : രാജ്യത്ത് 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നല്‍കാനുള്ള പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നത് ചെറിയ ആരോഗ്യ നേട്ടത്തിന് മാത്രമാണ് കാരണമാകുകയെന്ന് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ കഴിച്ച ആഴ്ച വാദിച്ചിരുന്നു.

സ്‌കൂളുകള്‍ വീണ്ടും അടയ്ക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ പദ്ധതി ചീഫ് മെഡിക്കല്‍ ഓഫീസേഴ്സിന്റെ അനുമതിക്കായി വിട്ടിരുന്നു . ക്രിസ് വിറ്റിയുടെ നേതൃത്വത്തിലുള്ള ഈ ശാസ്ത്രജ്ഞര്‍ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനെ അനുകൂലിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ പ്രോഗ്രാം മുന്നോട്ട് പോകാന്‍ തീരുമാനിച്ചെന്നാണ് ഒബ്സേര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂട്ട വാക്സിനേഷന്‍ സെപ്റ്റംബര്‍ 22 മുതല്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. സ്‌കൂളുകളോട് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശിച്ചതിന് പുറമെ എന്‍എച്ച്‌എസ് മേധാവികളെയും പദ്ധതിയെക്കുറിച്ച്‌ അറിയിച്ചെന്നാണ് വിവരം.

ബ്രിട്ടനില്‍ കുട്ടികള്‍ക്ക് ഒരു ഡോസ് കോവിഡ് വാക്സിന്‍ നല്‍കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളില്‍ ഒറ്റ ഡോസില്‍ തന്നെ മികച്ച കൊറോണാവൈറസ് പ്രതിരോധം സൃഷ്ടിക്കാന്‍ വാക്സിന് സാധിക്കുന്നുവെന്നാണ് കണ്ടെത്തല്‍.