ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിന് 27 റണ്‍സിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. തുറന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ബംഗ്ലാദേശ് ബാറ്റിംഗില്‍ ഓപ്പണര്‍മാരായ മുഹമ്മദ് നയീമും(23), ലിറ്റണ്‍ ദാസും(10) മികച്ച തുടക്കമിട്ടെങ്കിലും മധ്യനിരയില്‍ ആഫിഫ് ഹുസൈന്‍(33 പന്തില്‍ 49), ക്യാപ്റ്റന്‍ മെഹമ്മദുള്ള(23) എന്നിവര്‍ മാത്രമെ പിന്നീട് ബംഗ്ലാദേശിനായി രണ്ടക്കം കടന്നുള്ളു. പക്ഷെ ടി20 പരമ്പര ബംഗ്ലാദേശ് 3-2ന് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് വേണ്ടി ടോം ലാഥം(37 പന്തില്‍ 50 നോട്ടൗട്ട്) ഫിന്‍ അലന്‍(41), ഹെന്‍റി നിക്കോള്‍സ്(20), രചിന്‍ രവീന്ദ്ര(17), മക്കന്‍ക്കി(17*) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ബംഗ്ലാദേശിനായി ഷൊറിഫുള്‍ ഇസ്ലാം രണ്ട് വിക്കറ്റെടുത്തു.