ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിനായി രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും യുഎഇയിലേക്ക്. ഐപിഎല്ലില്‍ പങ്കെടുക്കാനായി താരങ്ങള്‍ക്ക് വിമാനങ്ങള്‍ ഏര്‍പ്പാടാക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. തുടർന്ന് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സിന്‍റെ ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് ചാര്‍ട്ടേഡ് വിമാനത്തിൽ യുഎഇയിലേക്ക് തിരിക്കും.

വിരാട് കോഹ്‌ലിയും മുഹമ്മദ് സിറാജിനുമായി ആര്‍സിബിയും വിമാനം ക്രമീകരിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളും താരങ്ങളെ ദുബായിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ദുബൈയില്‍ സെപ്റ്റംബര്‍ 19ന് ഐപിഎല്‍ 14-ാം സീസണിന്‍റെ രണ്ടാംഘട്ടത്തിന് തുടക്കമാകും. മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടത്തോടെയാണ് രണ്ടാംഘട്ട മത്സരങ്ങള്‍ ആരംഭിക്കുക.

ഇന്ത്യന്‍ സ്‌ക്വാഡിലെ കൊവിഡ് ഭീതി കാരണം മാഞ്ചസ്റ്റ‍ർ ടെസ്റ്റ് മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് റദ്ദാക്കിയിരുന്നു. പിന്നാലെ താരങ്ങള്‍ ഐപിഎല്ലിനായി യുഎഇയിലേക്ക് തിരിക്കുന്നത്. മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രി ഉള്‍പ്പടെ ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിലെ നാല് പേര്‍ കൊവിഡ് പിടിപെട്ട് ക്വാറന്‍റീനിലാണ്.