അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്.ജയശങ്കര്‍. സര്‍വകക്ഷി യോഗത്തന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും തിരികെ എത്തിക്കാത്ത സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗത്തിന് ശേഷം എസ് ജയശങ്കറിന്റെ പ്രതികരണം. യോഗത്തില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും പിയുഷ് ഗോയലും പങ്കെടുത്തു. 31 പാര്‍ട്ടികളില്‍ നിന്നായി 37 നേതാക്കളാണ് യോഗത്തില്‍ ആകെ പങ്കെടുത്തത്.

അഫ്ഗാനില്‍ നിന്ന് ബാക്കി ഇന്ത്യക്കാരെ കൂടി തിരികെ എത്തിക്കുന്നതിനെ സംബന്ധിച്ച ചര്‍ച്ചകളാണ് പ്രധാനമായും സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കളായ അധിര്‍ രജ്ഞന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍,െ ആനന്ദ് ശര്‍മ എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ സുഖേന്ദു ശേഖര്‍, പ്രൊ.സൗഗത റോയ്, ഡിഎംകെ എംപിമാരായ ടിആര്‍ ബാലു, തിരുച്ചി ശിവ, എഐഡിഎംകെയില്‍ നിന്ന് എ.നവനീത് കൃഷ്ണന്‍ എന്നിവരും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു.

ദോഹ ധാരണ ലംഘിച്ചാണ് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തത് എന്നും താലിബാനോടുള്ള നയം കാത്തിരുന്ന സ്വീകരിക്കുമെന്നും ദില്ലയില്‍ ചേര്‍ന്ന യോഗത്തില്‍ എസ് ജയശങ്കര്‍ വ്യക്തമാക്കി. ഇതുവരെ 532 പേരെ അഫ്ഗാനില്‍ നിന്ന് തിരികെയെത്തിച്ചിട്ടുണ്ട്.