ഡാലസ് ∙ ഡാലസ് കൗണ്ടിയിൽ കോവിഡ് 19 കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നിലവിലുള്ള യെല്ലൊ അലർട്ട് ഓറഞ്ച് അലർട്ടിലേക്ക് മാറുന്നതായി ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്സ് അറിയിച്ചു. ജനങ്ങൾ കൂടുതൽ ഗൗരവത്തോടെ കോവിഡ് 19 നെ കാണണമെന്നും ജഡ്ജി അഭ്യർഥിച്ചു. കഴിഞ്ഞ ദിവസം ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഇതുവരെ വാക്സിനേറ്റ് ചെയ്യാത്തവർ കൂടുതൽ ജാഗ്രത പുലർത്തണം. മാത്രമല്ല വാക്സിനേഷൻ സ്വീകരിക്കണമെന്നും ജഡ്ജി അറിയിച്ചു. അനാവശ്യമായ യാത്രകൾ ഒഴിവാക്കണം, കടയിൽ നിന്നും ഡ്രൈവ് ത്രുവിലൂടെ സാധനങ്ങൾ വാങ്ങിക്കണം, ആഘോഷങ്ങളിൽ നിന്നും ഒഴിവായിരിക്കണം, കഴിയുമെങ്കിൽ മതപര ചടങ്ങുകളിൽ നിന്നും വലിയ കൂട്ടങ്ങളിൽ നിന്നും ഒഴിവാകണമെന്നും ജഡ്ജി അഭ്യർഥിച്ചു. ഡാലസ് കൗണ്ടിയിൽ വെള്ളിയാഴ്ച 434 പുതിയ കേസുകൾ സ്ഥിരീകരിക്കുകയും 292 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഡാലസ് കൗണ്ടിയിൽ ഇതുവരെ 49.08 ശതമാനം പൂർണ്ണമായും വാക്സിനേറ്റ് ചെയ്തിട്ടുണ്ട്. പകുതിയിലധികം പേർക്ക് കൂടെ വാക്സിനേഷൻ നൽകേണ്ടതുണ്ട്. അതിനുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കോവിഡ് 19, ഡൽറ്റാ വേരിയന്റ് എന്നിവയെ പ്രതിരോധിക്കേണ്ടതാണെന്നും ജഡ്ജി പറഞ്ഞു.

പി. ആര്‍. ചെറിയാന്‍