ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദത്തിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ ന്യൂന മർദ്ദപാത്തി.സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ച്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മണിക്കൂറിൽ പരമാവധി 60 കിമി വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത. ചൊവ്വാഴ്ച്ച വരെ
മത്സ്യതൊഴിലാളികൾകടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച്ചയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂന മർദ്ദത്തിനു കൂടി സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

അതേസമയം, ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 23.07.2021 മുതൽ 25.07.2021 വരെ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി 7 മണിമുതൽ രാവിലെ 6 വരെയാണ് നിരോധനം.

കൊവിഡ്, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യു, ദുരന്തനിവാരണം, തദ്ദേശ സ്വയംഭരണം, ഫയർ ആൻഡ് റസ്‌ക്യൂ, സിവിൽ സപ്ലൈസ്, കേരള വാട്ടർ അതോറിറ്റി, കെഎസ്ഇബി എന്നിവ ഉൾപ്പെടെയുള്ള അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കും.