സ്റ്റാറ്റന്‍ഐലന്‍ഡ്: 1996 ല്‍ ഫെഡറല്‍ ലൂവിസിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗ്രാന്‍റ് വില്യംസിനെ നിരപരാധി എന്നു കണ്ടെത്തിയതിനെതുടര്‍ന്നു വിട്ടയയ്ക്കാന്‍ ജൂലൈ 22 നു റിച്ച്‌മോണ്ട് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മൈക്കിള്‍ മക്ക്‌മോഹന്‍ ഉത്തരവിട്ടു.

വര്‍ഷങ്ങള്‍ നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്കും സാക്ഷി വിസ്താരത്തിനും ശേഷമാണ് 23 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം വില്യംസിനു മോചനം ലഭിച്ചത്. കണ്‍വിക്‌ഷന്‍ ഇന്‍റഗ്രിറ്റി റിവ്യു യൂണിറ്റാണ് പുതിയ തെളിവുകള്‍ കണ്ടെത്തി ഗ്രാന്‍റ് വില്യംസ് അല്ല കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്.

ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്നുറപ്പാണ്, ഇതു ഞാന്‍ എന്‍റെ സഹതടവുകാരോടും പറഞ്ഞിരുന്നു. ഒരു ദിവസം ഞാന്‍ നിരപരാധിയായി പുറത്തുവരും. ഇന്ന് അത് സാധ്യമായിരിക്കുന്നു. – ജയില്‍ വിമോചിതനായ വില്യംസ് പ്രതികരിച്ചു. നമ്മുടെ നീതിന്യായ വ്യവസ്ഥ എന്‍റെ കേസില്‍ തീര്‍ത്തും പരാജയമായിരുന്നുവെന്നും വില്യംസ് പറഞ്ഞു.

1996 ഒക്ടോബര്‍ 11 ന് ലുവിസിനെ വെടിവച്ചു കൊലപ്പെടുത്തി എന്ന് ആരോപിച്ചു സ്റ്റാപ്പില്‍ടണ്‍ ഹൗസിംഗ് കോംപ്ലക്സിനു സമീപത്തു നിന്നാണു വില്യംസിനെ പോലീസ് പിടികൂടുന്നത്. 1997 നവംബര്‍ 25ന് വില്യംസിനെ സെക്കണ്ട് ഡിഗ്രി മര്‍ഡറിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജൂറി ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. കേസില്‍ ഒരു ദൃക്സാക്ഷി മാത്രമാണ് ഉണ്ടായിരുന്നതെന്നും യാതൊരു ശാസ്ത്രീയ തെളിവുകളും കൂടാതെയാണ് തന്നെ പ്രതിയാക്കിയതെന്നും വില്യംസ് പറയുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍