തിരുവനന്തപുരം: കേരളത്തില്‍ 42.7 ശതമാനം പേരില്‍ ഐജിജി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആറിന്റെ പരിശോധനാഫലം. മൂന്ന് ജില്ലകളില്‍ നടത്തിയ പരിശോധനകളില്‍ നിന്നാണ് ഈ പരിശോധനാഫലം ഐസിഎംആര്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യശരാശരിയേക്കാള്‍ നാലിരട്ടിയേക്കാള്‍ കൂടുതലാണ്.

എറണാകുളം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് പരിശോധനകള്‍ നടന്നത്. കേരളത്തില്‍ ഇത് വരെ ഐസിഎംആര്‍ തലത്തില്‍ നാല് സിറോ സര്‍വേകളാണ് നടന്നിട്ടുള്ളത്. ഡിസംബര്‍ 2020-ലെ 11.6 ശതമാനത്തില്‍ നിന്നാണ് 42.7 ശതമാനത്തിലേക്കുള്ള വളര്‍ച്ച.

മൂന്നില്‍ ഒരു ഭാഗത്തിന് ഇപ്പോഴും കോവിഡ് പിടിപെടാനുള്ള സാധ്യത ഉണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കി. ഒരു വര്‍ഷം മുമ്ബ് കേരളത്തില്‍ 0.33 ശതമാനം മാത്രമായിരുന്നു സെറോ സര്‍വേ ഫലം. മെയ് 2020-ല്‍ 0.33 ശതമാനമായിരുന്നെങ്കില്‍ ഓഗസ്റ്റ് 2020-ല്‍ ഇത് 0.88 ശതമാനമായിരുന്നു.

2020 ഡിസംബറില്‍ 11.6 ശതമാനമായിരുന്നു കേരളത്തിലെ സെറോ സര്‍വേ ഫലം. എന്നാല്‍ അഞ്ച് മാസത്തിനിപ്പുറം അത് 42.7 ശതമാനത്തിലേക്ക് കുതിച്ചു കയറുകയായിരുന്നു. കോവിഡ് രണ്ടാംതരംഗം കേരളത്തെ ഗുരുതരമായി ബാധിച്ചുവെന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.

രാജ്യത്ത് അതേസമയം, സെറോസര്‍വേ ഫലമനുസരിച്ച്‌, മൂന്നില്‍ രണ്ട് പേര്‍ക്കും കോവിഡ് വന്ന് പോയിരിക്കാമെന്ന കണക്കുകളാണ് പുറത്തുവന്നത്. രാജ്യത്ത് 67 ശതമാനം പേരില്‍ കോവിഡ് വന്നു പോയവരില്‍ കാണുന്ന ആന്റിബോഡി ഉണ്ടെന്ന് കണ്ടെത്തിയതായി ഐസിഎംആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ജനസംഖ്യയില്‍ മൂന്നില്‍ ഒരു ഭാഗം ജനങ്ങളില്‍ ആന്റിബോഡി ഇല്ല എന്ന് സെറോ സര്‍വേയില്‍ കണ്ടെത്തി.

വാക്‌സിന്‍ എടുക്കാത്തവരില്‍ ആന്റിബോഡിയുടെ സാന്നിധ്യം 62.3 ശതമാനമാണ്. ഒരു ഡോസ് സ്വീകരിച്ചവരില്‍ എട്ട് ശതമാനവും, രണ്ട് ഡോസും സ്വീകരിച്ചവരില്‍ 89.8 ശതമാനവുമാണ് ആന്റിബോഡിയുടെ സാന്നിധ്യം.