പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണുകളും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെയും എച്ച് ഡി കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവരുടെ സെക്രട്ടറിമാരുടെയും ഫോണുകളാണ് ചോര്‍ത്തിയത്. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ സമയത്ത് 2019ലാണ് ഫോണുകള്‍ ചോര്‍ത്തപ്പെട്ടത്. ജെ ഡി എസ് നേതാക്കളുടെയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായാണ് വിവരം. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ബിജെപി അധികാരം പിടിച്ചെടുക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ചാരവൃത്തി നടന്നത്.
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മഞ്ജുനാഥ് ഗൗഡയുടെ പേരും ഫോണ്‍ ചോര്‍ത്തപ്പെട്ടവരില്‍ ഉണ്ടെന്നതാണ് നിര്‍ണായകം.
ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ദി വയറാണ് പുറത്തുവിട്ടത്. ഫോണ്‍ ചോര്‍ത്തപ്പെട്ടവരില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി തുടങ്ങിയവര്‍ ഉണ്ടെന്നാണ് വിവരം. രാഹുല്‍ഗാന്ധി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ ലക്ഷ്യംവച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടന്ന് വരുന്ന സമയത്ത്, 2018,19 കാലഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയത്. രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷനായിരുന്നു അന്ന്. ഈ സമയത്ത് തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയത്. ആ സമയത്ത് പ്രിയങ്കാ ഗാന്ധിക്ക് ഫോണ്‍ ചോര്‍ത്തപ്പെട്ടുവെന്ന അലേര്‍ട്ട് മെസേജ് വന്നിരുന്നു. അന്നത് വിവാദമായിരുന്നു. രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായി ബന്ധമുള്ള അഞ്ച് പേരുടെ ഫോണും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.
രാഹുലിനും പ്രിയങ്കയ്ക്കും പുറമെ, അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിംഗ് പട്ടേല്‍, വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് കച്ച്‌റൂ, പ്രവീണ്‍ തോഗാഡിയ, സഭയില്‍ വിശദീകരണം നല്‍കിയ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഫോണും ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. വിഷയം ജനാധിപത്യത്തിന്റെ തകര്‍ച്ചയാണെന്ന് ഇടത് എംപിമാരായ എ എം ആരിഫും ബിനോയ് വിശ്വവും ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.