വാഷിങ്ടണ്‍: ബഹിരാകാശത്തേക്ക് പറന്ന് ശതകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്‌. സ്വന്തം കമ്ബനിയുടെ ബ്ലൂ ഒറിജിന്‍ റോക്കറ്റിലായിരുന്നു യാത്ര. ജെഫ് ബെസോസിന്റെ സഹോദരന്‍ മാര്‍ക്ക്, 82 കാരി വാലി ഫങ്ക്, 18 വയസ്സുള്ള ഒലിവര്‍ ഡീമനെന്ന ഭൗതികശാസ്ത്ര വിദ്യാര്‍ഥി എന്നിവരാണ് ചരിത്രം രചിച്ചത്. വെസ്റ്റ് ടെക്‌സാസിലെ മരുഭൂമിയില്‍നിന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിന്‍ കമ്ബനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റര്‍ റോക്കറ്റ് പറന്നുയര്‍ന്നത്. പിന്നെ 10 മിനിറ്റ് 21 സെക്കന്‍ഡില്‍ എല്ലാം ശുഭം.

7 മിനിറ്റ് 32ാം സെക്കന്‍ഡില്‍ ബൂസ്റ്റര്‍ റോക്കറ്റ് സുരക്ഷിതമായി ലാന്‍ഡിങ്‌പാഡിലേക്ക് തിരിച്ചെത്തി. 8 മിനിറ്റ് 25-ാം സെക്കന്‍ഡില്‍ ക്രൂ ക്യാപ്സൂളിന്റെ പാരച്യൂട്ട് വിന്യസിക്കപ്പെട്ടു. 10 മിനിറ്റ് 21-ാം സെക്കന്‍ഡില്‍ ക്യാപ്‌സൂള്‍ നിലംതൊട്ടു. ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തു. അതീവ സന്തോഷവാനാണെന്ന് ബെസോസ് പ്രതികരിച്ചു. ശതകോടീശ്വരന്‍ റിച്ചഡ് ബ്രാന്‍സണ്‍ ബഹിരാകാശത്തേക്ക് പോയി മടങ്ങി വന്നതിന് പിന്നാലെയാണ് ബെസോസിന്റെയും പറക്കല്‍.

ചന്ദ്രനില്‍ മനുഷ്യന്‍ കാലു കുത്തിയതിന്റെ 52-ാം വാര്‍ഷികത്തിലാണ് ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് കുതിച്ചത് എന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്. 1969 ജൂലൈ 20-നായിരുന്നു മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല് കുത്തുന്നത്. ‘യൂറി ഗഗാറിനാണ് ബഹിരാകാശത്ത് ആദ്യം എത്തിയത്. അത് എന്നേ കഴിഞ്ഞതാണ്. ഇപ്പോഴുള്ള യാത്രകള്‍ മത്സരങ്ങളല്ല. വരുന്ന തലമുറകള്‍ക്ക് ബഹിരാകാശത്തേക്കുള്ള യാത്രകള്‍ സുഖകരമാക്കാനുള്ളതാണ്’- നേരത്തെ ജെഫ് ബെസോസ് പറഞ്ഞിരുന്നു.

ബഹിരാകാശം കണ്ട്, സീറോ ഗ്രാവിറ്റിയുടെ അദ്ഭുതം അനുഭവിച്ച്‌ ആ നാലംഗ സംഘം ഭൂമിയില്‍ തിരികെയെത്തിയപ്പോള്‍ പിറന്നത് ഒട്ടനവധി റെക്കോര്‍ഡുകളാണ്. ബഹിരാകാശ വിദഗ്ധരില്ലാതെ, നിയന്ത്രിക്കാന്‍ പൈലറ്റില്ലാതെ സാധാരണക്കാരുടെ സംഘം ബഹിരാകാശം തൊട്ടു തിരിച്ചുവന്ന റെക്കോര്‍ഡാണ് ആദ്യം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികന്‍, ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികന്‍ എന്നീ റെക്കോര്‍ഡുകളും ഇതോടൊപ്പം പിറന്നു. യാത്രികകരെല്ലാം സുരക്ഷിതര്‍. ലോകം കയ്യടികളോടെ നാലു പേരെയും സ്വീകരിച്ചു. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് 2000ത്തില്‍ ജെഫ് ബെസോസ് ആരംഭിച്ചതാണ് ബ്ലൂ ഒറിജിന്‍ സ്പേസ് കമ്ബനി.

ജൂലൈ 11-നായിരുന്നു ബ്രാന്‍സന്റെ ബഹിരാകായാത്ര. രണ്ട് പൈലറ്റ് ഉള്‍പ്പെടെ ആറ് പേരായിരുന്നു ബ്രാന്‍സന്റെ സ്‌പേസ് യാത്രയിലുണ്ടായിരുന്നത്. ഇന്ത്യക്കാരിയായ സിരിഷ ബാന്ദ്‌ലയും ടീമില്‍ ഉണ്ടായിരുന്നു.