ന്യൂഡൽഹി: അരുണാചൽ പ്രദേശ് പൂർണമായും സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി നിയമമന്ത്രി കിരൺ റിജിജു പങ്കുവച്ച ചിത്രം മൂന്നു വർഷം മുൻപുള്ളത്. തവാംഗിൽ സൈനികർക്കൊപ്പമുള്ള ചിത്രമാണ് റിജിജു ട്വിറ്ററിലൂടെ പങ്കുവച്ചത്. എന്നാൽ ഇത് 2019 ലെ ചിത്രമാണെന്നാണ് ആരോപണം.
2019 ഒക്ടോബർ 29-ന് നടന്ന സന്ദർശനത്തിന്റെ മറ്റൊരു ചിത്രം നേരത്തെ റിജിജു പോസ്റ്റ് ചെയ്തിരുന്നു. ഇതേ സന്ദർഭത്തിലെ മറ്റൊരു ചിത്രമാണ് ഇപ്പോൾ പോസ്റ്റ് ചെയ്തത്. രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയായാണ് അരുണാചൽ സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി റിജിജു ചിത്രം സഹിതം ട്വീറ്റ് ചെയ്തത്. ചൈന ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുകയാണെന്നും കേന്ദ്രം നടപടിയെടുക്കുന്നില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
തവാംഗിലെ യാംഗ്ത്സെ പ്രദേശം പൂർണമായും സുരക്ഷിതമാണ്. ധീരൻമാരായ ഇന്ത്യൻ സൈനികരെ മതിയായ രീതിയിൽ വിന്യസിച്ചു. രാഹുൽ ഗാന്ധി കോൺഗ്രസിന് മാത്രമല്ല രാജ്യത്തിന് മുഴുവൻ നാണക്കേടായിരിക്കുകയാണ്. ഇന്ത്യൻ സൈന്യത്തിൽ നമ്മൾ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മതിയായ സൈനികരെ വിന്യസിച്ചിട്ടുള്ളതിനാൽ തവാംഗിലെ യാംഗ്ത്സെ പ്രദേശം സുരക്ഷിതമാണെന്ന് സൈനികർക്കൊപ്പമുള്ള ചിത്രം ചേർത്ത് മന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മിൽ സംഘർഷമുണ്ടായ തവാംഗ് കിരൺ റിജിജുവിന്റെ ലോക്സഭാ മണ്ഡലത്തിലാണ്.



