നമ്മുടെ അമ്മയുടെ കരുതലിനും സ്‌നേഹത്തെയും കുറിച്ച്‌ ഓര്‍ക്കാന്‍ എല്ലാവരും മാതൃദിനം ആഘോഷിക്കാറുണ്ട്. അതുപോലെ തന്നെ അച്ഛന്റെ കരുതലും സംരക്ഷണത്തെ കുറിച്ച്‌ ഓര്‍ക്കാനും ഒരു ദിനമുണ്ട്. ഫാദേഴ്‌സ് ഡേ, പല രാജ്യങ്ങളിലും വ്യത്യസ്ത തീയതികളിലാണ് ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നതെങ്കിലും ഇന്ത്യയില്‍ എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആഘോഷിക്കുന്നത്.
ഫാദേഴ്‌സ് ഡേ പാശ്ചാത്യ ആശയമാണെങ്കിലും ഇന്ന് ഇന്ത്യയിലും ഫാദേഴ്‌സ് ഡേ വലിയ രീതിയില്‍ ആഘോഷിക്കപ്പടുന്നുണ്ട്. മാര്‍ച്ച്‌ 10 ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കുന്ന രാജ്യങ്ങളും ലോകത്തുണ്ട്. ഇന്ത്യ ജൂണ്‍ 20ന് ഫാദേഴ്‌സ് ദിനം ആഘോഷിക്കുമ്ബോള്‍ മറ്റ് ചില രാജ്യങ്ങളിലും അന്ന് തന്നെ ആഘോഷം നടക്കും.
യാദൃശ്ചികമായാണ് ‘ഫാദേഴ്സ് ഡേ’ ആചരണത്തിന്‍റെ തുടക്കം. 1909ലാണ് സംഭവം. അമേരിക്കയിലെ വാഷിംഗ്‌ടണില്‍ ഒരു പള്ളിയില്‍ മദേഴ്‌സ് ഡേ പ്രസംഗം കേട്ട സൊനോറ എന്ന യുവതിയാണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിന്‍റെ തുടക്കക്കാരി. തന്‍റെ പിതാവ് വില്യം ജാക്‍സണ്‍ സ്മാര്‍ട്ടിനെ ആദരിക്കാന്‍ ഒരു ദിവസം വേണമെന്ന് സൊനോറയ്ക്ക് തോന്നി.
1909 ജൂണ്‍ മാസം പത്തൊമ്ബതാം തീയതി വില്യം ജാക്‍സണ്‍ സ്മാര്‍ട്ടിന്‍റെ ജന്‍‌മദിനത്തില്‍ തന്നെ സൊനോറ ഫാദേഴ്‌സ് ഡേ ആഘോഷം സംഘടിപ്പിച്ചു. തന്നെ സഹോദരങ്ങളെയും വളര്‍ത്തി വലുതാക്കുവാനും പഠിപ്പിക്കുവാനും ജീവിതം മുന്നോട്ട് നയിക്കാനുള്ള ധൈര്യം പകരാനുമെല്ലാം അച്ഛന്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്ത് ത്യാഗം സഹിച്ചിട്ടുണ്ടെന്നും സ്വയം ഓര്‍മ്മിക്കാനുള്ള ഒരു ദിനമായി സൊനോറ അതിനെ മാറ്റി.
ഫാദേഴ്സ് ഡേ എന്ന ആശയം യാദൃശ്ചികമായി ലഭിച്ചതാണെങ്കിലും അത് ലോകം മുഴുവന്‍ അംഗീകരിക്കുന്ന ഒരു നല്ല ചിന്തയാണെന്ന് സൊനോറയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അതൊരു ഔദ്യോഗിക ആചരണമായി മാറണമെന്ന ആഗ്രഹവും അവര്‍ക്കുണ്ടായി. എന്നാല്‍ ആദ്യമൊക്കെ വലിയ എതിര്‍പ്പിനെ സൊനോറയ്ക്ക് നേരിടേണ്ടിവന്നു.
അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന വിഡ്രോ വില്‍‌സണ്‍ 1913ല്‍ ഫാദേ‌ഴ്‌സ് ഡേയ്ക്ക് ഔദ്യോഗികമായി അനുമതി നല്‍കി. എന്നാല്‍ അതിന് അംഗീകാരം ലഭിക്കാന്‍ പിന്നെയും പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ കോണ്‍ഗ്രസ് ‘ഫാദേഴ്‌സ് ഡേ’യ്ക്ക് അംഗീകാരം നല്‍കി.
പിന്നെയും കാലമേറെക്കഴിഞ്ഞ് 1972ലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റെ റിച്ചാര്‍ഡ് നിക്സണ്‍, എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ‘ഫാദേഴ്‌സ് ഡേ’ ആയി അംഗീകരിച്ച്‌ പ്രഖ്യാപനമിറക്കിയത്. പൂക്കള്‍ നല്‍കിയും കാര്‍ഡുകള്‍ നല്‍കിയുമൊക്കെ ഇന്ന് ഫാദേഴ്സ് ഡേ ആഘോഷം ഒരു വലിയ ബിസിനസ് ആഘോഷമായി മാറിയിട്ടുണ്ട്.
അച്ഛനെ ഓര്‍ക്കാന്‍ പ്രത്യേകം ഒരു ദിവസം വേണോ എന്ന് പരിഹസിക്കുന്നവരുണ്ടാകാം. എന്നാല്‍ ഒരു ദിവസമെങ്കിലും അമ്മയ്‌ക്കൊപ്പം അച്ഛന്‍ ചെയ്ത ത്യാഗവും കരുതി വച്ച സംരക്ഷണവും ഓര്‍ക്കാന്‍ ഈ ദിനത്തെ ഉപയോഗപ്പെടുത്താം.