ന്യൂദല്‍ഹി: കോവിഡ് 19 പുറത്ത് വന്നത് വുഹാനിലെ രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നില്‍ നിന്നാവാന്‍ സാധ്യതയുണ്ടെന്ന് കൊറോണ വൈറസിന്‍റെ ഉറവിടത്തെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന അമേരിക്കന്‍ പണ്ഡിതനും സ്റ്റോക് ടണ്‍ സെന്‍ററിന്‍റെ ചെയര്‍മാനുമായ ജെയിംസ് ക്രാസ്‌ക.
ഒന്നുകില്‍ ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് അതല്ലെങ്കില്‍ വുഹാന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്ന്- ഇതില്‍ ഏതെങ്കിലും ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നായിരിക്കും കോവിഡ് വൈറസ് പുറത്ത് വന്നിരിക്കുക. – അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കന്‍ ടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജെയിംസ് ക്രാസ്കയുടെ ഈ വെളിപ്പെടുത്തല്‍. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 2020 ഏപ്രില്‍ 14നാണ്. യുഎസ് ആഭ്യന്തരവകുപ്പിന്‍റെ രഹസ്യരേഖകള്‍ പറയുന്നത് കോവിഡില്‍ ഗവേഷണം നടത്തുന്നതിനാല്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സുരക്ഷാഭീഷണിയും കെടുകാര്യസ്ഥതയും ഒന്നിച്ച്‌ നിലനില്‍ക്കുന്ന ഇടമാണെന്നാണ്. എന്നിട്ടും സര്‍ക്കാര്‍ ഇതിനെക്കുറിച്ച്‌ അന്വേഷിച്ചില്ല.- ജെയിംസ് ക്രാസ്ക പറഞ്ഞു.
പലരാജ്യങ്ങളും കോവിഡ് വൈറസിന്‍റെ ഉറവിടം വുഹാന്‍ ലാബാണെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ആഗോള തലത്തില്‍ ചൈനയെ ഉത്തരവാദിയാക്കി മാറ്റുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു. ‘ചൈനയെ ഉത്തരവാദിയാക്കുന്നതും അതിന്‍റെ പേരില്‍ നഷ്ടപരിഹാരം വാങ്ങുന്നതും ബുദ്ധിമുട്ടാണ്. 30 ലക്ഷം ജനങ്ങള്‍ കൊല്ലപ്പെട്ടതിന് എന്ത് നഷ്ടപരിഹാരമാണ് വാങ്ങുക? രോഗം ആഗോള സമ്ബദ് വ്യവസ്ഥയെ തകര്‍ത്തത്തിന്‍റെ നഷ്ടം ഊഹിക്കാനാവത്തതാണ്. ഇക്കാര്യത്തില്‍ മര്യാദയോടെ ചര്‍ച്ച പോലും മുന്നോട്ട് കൊണ്ടുപോകാന്‍ പോലും കഴിയില്ല,’ – അദ്ദേഹം പറഞ്ഞു.
‘കോവിഡ് വന്നപ്പോള്‍ ചൈന വുഹാനില്‍ നിന്നും ബെയ്ജിങിലേക്കുള്ള വിമാനസര്‍വ്വീസ് റദ്ദാക്കി. പകരം വുഹാനില്‍ നിന്നും ലോകത്തിന്റെ മറ്റ് എല്ലാ കോണുകളിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരുന്നു. കോവിഡ് മഹാമാരിയെ പ്രകൃതിയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടതാണെന്നതിന് തെളിവില്ല. അതേ സമയം ഈ രോഗത്തെ വുഹാനിലെ ലാബുമായി ബന്ധപ്പെടുത്താനുള്ള തെളിവുകളുണ്ട്. ലോകാരോഗ്യസംഘടനയ്ക്ക് കോവിഡ് സാമ്ബിളുകള്‍ നല്‍കുന്നതില്‍ ചൈന പരാജയപ്പെട്ടു. പകരം മറ്റ് രാജ്യങ്ങളെ യാതൊരു തെളിവും നല്‍കാതെ കുറ്റപ്പെടുത്തി വ്യാജമായ പുതിയ തിയറികള്‍ ഉണ്ടാക്കി കുറ്റം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് ചൈന ശ്രമിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.