കൊല്ലം | വിദേശത്ത് ജോലിയുടെ വിസയുടെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വീട്ടമ്മയെ മൂന്ന് ദിവസം കെട്ടിയിട്ട് പീഡിപ്പിച്ചു. ഒടുവില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി ചുറ്റികകൊണ്ട് തലക്കടിച്ച്‌ പരുക്കേല്‍പ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് പ്രതി കൊല്ലം ചടയമംഗലം മേയില്‍ സ്വദേശി അജിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ കൊട്ടാരക്കര സ്വദേശിയായ വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിക്ക് വിദേശത്ത് ജോലി ശരിയാക്കിത്തരാമെന്ന് അജി വാഗ്ദാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് ഒറ്റക്ക് താമസിക്കുന്ന അജി യുവതിയെ കഴിഞ്ഞ ഒമ്ബതിന് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയ ഉടന്‍ ഇയാള്‍ വീട്ടമ്മയെ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് നിരന്തര പീഡനത്തിന് ഇരയാക്കി. മൂന്നാം നാള്‍ അജിയുടെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചുറ്റികകൊണ്ട് തലക്കടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് അജിയെ അറസ്റ്റ് ചെയ്തു. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് അജി ഏറെ നാളായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഇയാള്‍ ഒരു കൊലപാതക കേസിലെ പ്രതി കൂടിയാണെന്ന് പോലീസ് പറഞ്ഞു.