തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക പി.ആര്‍. പ്രവീണയ്ക്ക് എതിരായ സൈബറാക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കേരളാ പത്ര പ്രവര്‍ത്തക യൂണിയന്‍. പ്രവീണയ്ക്കെതിരെ നടക്കുന്നത് അത്യന്തം അപലപനീയമായ സൈബ‌ര്‍ അഴിഞ്ഞാട്ടമാണെന്നും, തൊഴില്‍ ചെയ്ത് ജീവിക്കുന്നതിനെതിരെയും സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലും ഈ പ്രചരണം മാറിയിട്ടുണ്ടെന്നും യൂണിയന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇത്തരം ആക്രമണങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരും ഒന്നിച്ചു നില്‍ക്കേണ്ടതാണെന്നും, മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരായ സൈബറാക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കി.

കേരളാ പത്ര പ്രവര്‍ത്തക യൂണിയന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം.

സഹപ്രവര്‍ത്തകരെ, ഏഷ്യാനെറ്റ്‌ ന്യൂസില്‍ ജോലിചെയ്യുന്ന നമ്മുടെ സഹപ്രവര്‍ത്തക പി ആര്‍ പ്രവീണക്കെതിരെ നടക്കുന്നത് അത്യന്തം അപലപനീയമായ സൈബര്‍ അഴിഞ്ഞാട്ടമാണ്. എല്ലാ അതിരുകളും കടന്നുള്ള ഈ ആക്രമണം കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരും ഒന്നിച്ചു നിന്ന് എതിര്‍ക്കേണ്ടതാണ്. തൊഴില്‍ ചെയ്ത് ജീവിക്കുന്നതിനെതിരെയും സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലും ഈ പ്രചരണം മാറിയിട്ടുണ്ട്. പി ആര്‍ പ്രവീണക്ക് ഒപ്പം നിലകൊണ്ട് ഇത്തരം ദുഷ്പ്രവണതകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കേരള പത്രപവര്‍ത്തക യൂണിയന്‍ പ്രതിജ്ഞാബദ്ധമാണ്

. ഈ സാഹചര്യത്തില്‍ ഇത്തരം സൈബര്‍ ആക്രമണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപെട്ട് മുഖ്യമന്ത്രിയെയും ഡിജിപി യെയും നേരില്‍ കണ്ട് യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പരാതി നല്‍കും. വ്യക്തി സ്വാതന്ത്ര്യവും തൊഴില്‍ സ്വാതന്ത്ര്യവും ഇല്ലാതാക്കി പ്രവീണയെ ഒറ്റപ്പെടുത്താനുള്ള നീക്കം ഏതറ്റം വരെ പോയും യൂണിയന്‍ ചെറുത്ത് തോല്പ്പിക്കും. പി ആര്‍ പ്രവീണയ്ക്ക് യൂണിയന്‍ ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു