മധ്യപ്രദേശിലെ ജാബുവ കത്തോലിക്ക രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ബേസിൽ ഭൂരിയ (65) കാലം ചെയ്തു. കോവിഡ് രോഗബാധിതനായ അദ്ദേഹം ഇൻഡോർ സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. 1956 മാർച്ച് 8ന് ജാബുവ രൂപതയിലെ പഞ്ച്കുയിയിലാണ് ബിഷപ്പ് ബേസിൽ ജനിച്ചത്. 1969 ജൂൺ 30 ന് ധോവിലെ സെന്റ് തോമസ് സെമിനാരിയിൽ ചേർന്നു. 1976 മുതൽ 1979 വരെ ഇൻഡോർ സർവകലാശാലയിൽ കോളേജ് പഠനം നടത്തി. അവിടെ ബി‌എ ബിരുദം പൂര്‍ത്തിയാക്കി. 1979 ജൂൺ 30ന്‌ അദ്ദേഹം സൊസൈറ്റി ഓഫ് ഡിവിഷൻ വേഡ് (എസ്‌വിഡി) സമൂഹത്തില്‍ ചേർന്നു. പുനെയിലെ പൊന്തിഫിക്കൽ അഥീനിയത്തിൽ ഫിലോസഫി, തിയോളജി എന്നിവ പഠിച്ചു.

1986 മെയ് 2 ന്‌ തിരുപ്പട്ടം സ്വീകരിച്ചു. ഗുജറാത്തിലെ ബറോഡ രൂപതയ്ക്കു കീഴിലുള്ള മുവാലിയയിലെ അസിസ്റ്റന്റ് വികാരി, (1987-1988); ഇൻഡോർ രൂപതയിലെ സെന്റ് തോമസ് സെമിനാരി വൈസ് റെക്ടർ (1988-1992); ഇൻഡോർ സെന്റ് തോമസ് സെമിനാരി റെക്ടർ (1992-1997); ഇൻഡോർ രൂപതയിലെ ധാറിലെയും റായ്ഗഡിലെയും ഇടവക വൈദികന്‍ (1997-2002, 2005-2009); ഹോസ്റ്റൽ ഡയറക്ടർ, എന്നീ നിലകളില്‍ സേവനം ചെയ്തു. 2011 മുതൽ, മധ്യ ഇന്ത്യൻ പ്രവിശ്യയിലെ പ്രോവിൻഷ്യൽ കൗൺസിൽ അംഗമായി സേവനം ചെയ്തു വരുന്നതിനിടെ 2015 ജൂലൈ 18നാണ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ജാബുവയിലെ മൂന്നാമത്തെ ബിഷപ്പായി നിയമിച്ചത്. മൃതസംസ്‌കാരം നാളെ മെയ് 7 വെള്ളിയാഴ്ച രാവിലെ 10ന് ജാബുവയിലെ മേഘ്‌നഗറിലെ കത്തീഡ്രൽ ദേവാലയ സെമിത്തേരിയില്‍ നടക്കും.