സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കുകള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പ്രത്യേക സിറ്റിംഗിലൂടെ ഇന്ന് വീണ്ടും പരിഗണിക്കും. കൊവിഡ് ചികിത്സയുടെ പേരില്‍ അമിത നിരക്ക് ഈടാക്കാന്‍ ആശുപത്രികളെ അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്.

ചികിത്സാ നിരക്ക് കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ആശുപത്രികള്‍ പാലിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഹര്‍ജിയില്‍ സ്വകാര്യ ആശുപത്രികളെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

അതിനിടെ പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ ബെഡുകളും നിറയുകയാണ്. നിലവില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ പ്രതിസന്ധി ഇല്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വരും ദിവസങ്ങളില്‍ സാഹചര്യം വഷളാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.