കേരളത്തില്‍ വ്യാപിക്കുന്നത് കോവിഡിന്‍റെ ഇന്ത്യന്‍ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617 ആണെന്ന റിേപ്പാര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെ, അതിനെ നശിപ്പിക്കാന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കോവാക്സിന് കഴിയുമെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവിന്‍റെ കണ്ടെത്തല്‍.
സാംക്രമികരോഗ വിദഗ്ധനും അമേരിക്കയുടെ കോവിഡ് പ്രതിരോധ ദൗത്യസംഘം തലവനുമായ ഡോ. ആന്‍റണി ഫൗചിയാണ് ഇന്ത്യയിലെ കോവിഡ് വ്യാപനത്തിനുള്ള മറുമരുന്ന് വാക്സിനേഷന്‍ തന്നെയാണെന്നും കോവാക്സിന്‍ ഇക്കാര്യത്തില്‍ ഫലപ്രദമാണെന്നും അഭിപ്രായപ്പെട്ടത്.
‘കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകം മുഴുവനുമുള്ള വിവരങ്ങള്‍ ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇന്ത്യയില്‍ കോവിഡ് ഭേദമായ ആളുകളുടേയും വാക്‌സിന്‍ സ്വീകരിച്ച ആളുകളുടേയും ഏറ്റവും പുതിയ വിവരങ്ങളും പരിശോധനാവിധേയമാക്കി. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവാക്‌സിന്‍ ബി.1.617 വകഭേദത്തെ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്-‘ അദ്ദേഹത്തെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും കോവിഡിനെതിരായ ഫലപ്രദമായ മറുമരുന്ന് വാക്സിനേഷന്‍ ആണെന്ന് അദ്ദേഹം ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെയും (ഐ.സി.എം.ആര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും പങ്കാളിത്തത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ ഇക്കാര്യത്തില്‍ ഫലപ്രദമാണെന്നാണ് ഡോ. ആന്‍റണി ഫൗചി പറയുന്നത്. പരീക്ഷണഘട്ടത്തില്‍ കോവാക്സിന്‍ 78 ശതമാനം ഫലപ്രാപ്തി കൈവരിച്ചുവെച്ച്‌ ഐ.സി.എം.ആര്‍ അവകാശപ്പെട്ടിരുന്നു. കൊറോണ വൈറസിനെതിരെ ആന്‍റിബോഡിയുണ്ടാക്കാന്‍ പ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുകയാണ് കോവാക്സിന്‍ ചെയ്യുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.