കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാല്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ചീഫ്‌ സെക്രട്ടറി കോര്‍ കമ്മിറ്റി യോഗം വിളിച്ചു. ഞായറാഴ്ചത്തെ കണക്ക് പ്രകാരം ഏഴായിരത്തോളം പുതിയ കേസുകളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എല്ലാ ജില്ലകളിലും പുതിയ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നിരുന്നു. കോഴിക്കോടാകട്ടെ 1200 ലേറെ പുതിയ കേസുകളാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ചില ജില്ലകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണെന്നതും സ്ഥിതി സങ്കീര്‍ണമാക്കുന്നു. ഈ സാഹചര്യത്തില്‍ ആണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഉള്ള നീക്കം

കൂട്ടം ചേരലുകള്‍ ഒഴിവാക്കാന്‍ ഉള്ള നടപടികള്‍ വന്നേക്കും. ഷോപ്പുകള്‍ മാളുകള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. സമ്ബൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലാത്തതിനാല്‍ സ്വയം പ്രതിരോധത്തിന്‍റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ ഉള്ള നടപടികള്‍ ഉണ്ടാകും.

അതേസമയം സംസ്ഥാനത്ത് ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം 44389 ആയി ഉയര്‍ന്നിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 600 ആയും വെന്‍റിലേറ്ററില്‍ ഉള്ള രോഗികളുടെ എണ്ണം 173 ആയും കുതിച്ചുയര്‍ന്നു. ഇതോടെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ ഉള്‍പ്പെടെ പല സര്‍ക്കാര്‍ ആശുപത്രികളിലും കൊവിഡ് ചികിത്സയ്ക്കുള്ള കിടക്കകളുടെ എണ്ണം കൂട്ടേണ്ട അവസ്ഥയാണ്. രോഗികളുടെ എണ്ണവും രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും കൂടിയതോടെ കൂടുതല്‍ കിടക്കകള്‍ അടക്കം സജ്ജീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് ഇതര ചികിത്സകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉണ്ട്.

രോഗ വ്യാപന തീവ്രത കുറയ്ക്കാന്‍ ക്രഷിങ് ദി കര്‍വ് എന്ന പേരില്‍ മാസ് വാക്സിനേഷന്‍ ക്യാമ്ബുകള്‍ തുടങ്ങി. എന്നാല്‍ വാക്സിന്‍ കുറവ് കാരണം വിപുലമാക്കാനായിട്ടില്ല. ക്ഷാമം പരിഹരിക്കാന്‍ 25 ലക്ഷം കോവിഷീല്‍ഡ് വാക്സീനും 25 ലക്ഷം കോവാക്സീനും അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടിയാല്‍ 45 ദിവസത്തിനുള്ളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരുടെയും 60 വയസിന് മേല്‍ പ്രായമുള്ളവരുടെയും വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം