ഷിക്കാഗോ ∙ ഷിക്കാഗൊ യൂണിവേഴ്സിറ്റി ക്യാംപസിൽ കൊറോണ വൈറസ് വ്യാപകമായതോടെ ഇൻ– പേഴ്സൺ ക്ലാസ്സുകൾ നിർത്തിവെക്കുകയും സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച് യൂണിവേഴ്സിറ്റി അറിയിപ്പുണ്ടായത്. ഗ്രാജുവേറ്റ് വിദ്യാർഥികളിൽ 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും അധികൃതർ പറഞ്ഞു.

റസിഡന്റ്സ് ഹോളുകളിൽ കഴിയുന്ന വിദ്യാർഥികളെയാണ് വൈറസ് സാരമായി ബാധിച്ചിരിക്കുന്നത്. ഹൈഡ് പാർക്ക് സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന വിദ്യാർഥികൾ പുറത്തിറങ്ങരുതെന്നും, വീട്ടിൽ തന്നെ കഴിയുകയാണ് നല്ലതെന്നും, അടുത്ത ആഴ്ചയോടെ കോവിഡ് കേസ്സുകൾ വർധിക്കാനിടയുണ്ടെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

ഷിക്കാഗോയിൽ വ്യാപകമായികൊണ്ടിരിക്കുന്ന മാരകമായ വൈറസ് B.1.1.7 യൂണിവേഴ്സിറ്റി ക്യാംപസിലും പ്രവേശിച്ചിട്ടുണ്ടോ എന്നും ഇവർ സംശയിക്കുന്നു. എല്ലാ വിഭാഗത്തിലുംപെടുന്നവരെ സാരമായി ബാധിക്കുന്ന ഈ വൈറസ് കൂടുതൽ അപകടകാരിയാണ്.

കോവിഡ് പോസിറ്റീവായ വിദ്യാർഥികളെ പ്രത്യേകം താമസിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ യൂണിവേഴ്സിറ്റി അടിയന്തിരമായി സ്വീകരിച്ചിട്ടുണ്ട്. ഏപ്രിൽ 15 വരെ സ്റ്റേ അറ്റ് ഹോം ഉത്തരവ് നിലവിലുണ്ടാകും. അടുത്ത ഏഴു ദിവസം എല്ലാ ക്ലാസുകളും റിമോട്ട് ലേണിംഗിലേക്ക് മാറ്റുന്നതാണ്. കഫ്റ്റീരിയകളിൽ നിന്നും ടേക്ക് ഔട്ട് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. എല്ലാ വിദ്യാർഥികളും സ്റ്റാഫംഗങ്ങളും ഇതുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.