സുക്മ: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ജീവത്യാഗത്തിന് തക്ക മറുപടി നല്‍കി സൈന്യം. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 15 ഭീകരര്‍ കൊല്ലപ്പെട്ടു. സുക്മ- ബീജാപൂര്‍ പ്രദേശത്തെ വനമേഖലയിലാണ് സൈന്യം മാവോയിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടിയത്.

പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാവോയിസ്റ്റ് ഭീകരാക്രമണത്തില്‍ 22 സൈനികരാണ് വീരമൃത്യു വരിച്ചത്. ഒരു ജവാനെ കൂടി കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. ഏറ്റുമുട്ടലിന് ശേഷം ഭീകരര്‍ സൈന്യത്തിന്‍റെ പക്കല്‍ നിന്നും രണ്ട് ഡസണ്‍ ആയുധങ്ങള്‍ മോഷ്ടിച്ചതായും റിപ്പോര്‍ട്ടുണ്ട്.2013ലെ ജീറാം ഘാട്ടി കൊലപാതകങ്ങളിലും മറ്റ് ആക്രമണങ്ങളിലും പങ്കാളിയായ മാവോയിസ്റ്റ് ഭീകരന്‍ മാദ്വി ഹിദ്മയുടെ സാന്നിധ്യത്തെ കുറിച്ച്‌ സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നതിനിടെ മാവോയിസ്റ്റ് ഭീകരര്‍ സുരക്ഷാ സൈന്യത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 15 പേരെ കാണാതാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ക്കായി ഹെലിക്കോപ്ടര്‍ ഉപയോഗിച്ച്‌ ഞായറാഴ്ച തെരച്ചില്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തിരുന്നു.

കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ മാവോയിസ്റ്റ് ഭീകരര്‍ വീണ്ടും ആക്രമിക്കുകയും സൈന്യം പ്രത്യാക്രമണം നടത്തുകയുമായിരുന്നു. പ്രദേശത്തെ സൈനിക പോരാട്ടം ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനായി സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ്ങും ഛത്തീസ്ഗഢില്‍ എത്തിയിട്ടുണ്ട്.

താരേം മേഖലയില്‍ ഒളിയാക്രമണത്തിലൂടെ സൈന്യത്തെ പ്രതിരോധിക്കാന്‍ ആയിരുന്നു മാവോയിസ്റ്റ് ഭീകരരുടെ ശ്രമം. വീരചരമമടഞ്ഞ ജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ആദാരഞ്ജലികള്‍ അര്‍പ്പിച്ചു. സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഇരുവരും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ധീരജവാന്മാരുടെ ജീവത്യാഗം ഒരിക്കലും വെറുതെയാകില്ല. ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചസൈനികരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്നുമായിരുന്നു മോദി ട്വിറ്ററിലൂടെ അറിയിച്ചത്.