കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഈസ്റ്റര്‍ ആഘോഷത്തെ ഈ വര്‍ഷവും ബാധിക്കാന്‍ ഇടയുണ്ട്. എങ്കിലും വിശ്വാസികളുടെ ഉത്സാഹത്തെ അതൊട്ടും കാര്യമായി ബാധിക്കുന്നില്ല. വിര്‍ച്വലായി ശുശ്രൂഷകളില്‍ പങ്കെടുത്തു കൊണ്ടായിരിക്കും ഇത്തവണ ഈസ്റ്റര്‍ ആഘോഷിക്കുക.

കുടുംബാംഗങ്ങളോടൊപ്പം ഒന്നിച്ച്‌ ഭക്ഷണം കഴിച്ച്‌ ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കും. വിശുദ്ധ വാരത്തില്‍ നടക്കാറുള്ള ശുശ്രൂഷകളെക്കുറിച്ച്‌ സംസാരിക്കവെ ഹൈദരാബാദിലെ യാപ്രല്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ചിലെ പുരോഹിതനായ ഫാദര്‍ എം എം കെന്നഡി പറയുന്നു: ‘ഞങ്ങള്‍ നേരിട്ടും വിര്‍ച്വല്‍ ആയും ശുശ്രൂഷകള്‍ നല്‍കുന്നുണ്ട്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കുന്നുണ്ട് എന്നുറപ്പു വരുത്താന്‍ നിശ്ചിത എണ്ണം വിശ്വാസികളെ മാത്രമേ ഞങ്ങള്‍ പള്ളിയുടെ അകത്ത് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ എല്ലാവിധ മാര്‍ഗ നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ പാലിക്കും. പള്ളിയുടെ പുറത്തായി ഞങ്ങള്‍ക്ക് തുറന്ന മൈതാനം ഉള്ളതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കും. യേശുക്രിസ്തു കുര്‍ബാനയും പൗരോഹിത്യവും സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കുന്ന പ്രഭാത ശുശ്രൂഷ ഇന്ന് നടന്നിരുന്നു.’

ഹൈദരാബാദില്‍ നിരവധി ക്രിസ്തുമത വിശ്വാസികളാണ് കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തില്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചു കൊണ്ട് ദുഃഖവെള്ളി ദിനത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകളുടെ ഭാഗമായതെന്ന് ആള്‍ ഇന്ത്യ കത്തോലിക്ക് യൂണിയന്റെ തെലങ്കാന പ്രസിഡന്റ് റോയ്ഡിന്‍ റോച്ച്‌ പറഞ്ഞു. പല ഇടവകകളും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയോ ഫേസ്ബുക്ക് ലൈവ് ആയോ ചടങ്ങുകള്‍ ഓണ്‍ലൈനിലൂടെ സംപ്രേക്ഷണം ചെയ്യുകയാണ്. നഗരങ്ങളിലെ പള്ളികളില്‍ നിന്ന് ലിറ്റര്‍ജി ടി വി, കാതോലിക്ക്ഹബ്, ദിവ്യവാണി ടി വി തുടങ്ങിയ ചാനലുകള്‍ എല്ലാ ശുശ്രൂഷകളും ഹിന്ദിയിലും ഇംഗ്ലീഷിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നും റോയ്ഡിന്‍ റോച്ച്‌ പറഞ്ഞു.

‘ചില പള്ളികളില്‍ ദുഃഖവെള്ളി ദിനത്തില്‍ ടാബ്ലോയും നാടകങ്ങളും സംഘടിപ്പിച്ചിരുന്നു. പള്ളിയുടെ മൈതാനത്ത് കലാകാരന്മാരെ മാത്രം പ്രവേശിപ്പിക്കുകയും പൊതുജനങ്ങള്‍ക്ക് അവ ടി വിയിലൂടെ കാണാനുള്ള അവസരം ഒരുക്കുകയുമാണ് ചെയ്തത്.’ – അദ്ദേഹം പറയുന്നു.