ന്യൂഡല്‍ഹി: രാജ്യത്ത് ഏപ്രില്‍ പകുതിയോടെ കോവിഡ് കേസുകള്‍ പാരമ്യത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരാണ് മുന്നറിയിപ്പ് നല്‍കിയത്. മെയ് മാസം അവസാനത്തോടെ കേസുകള്‍ കുത്തനെ താഴുമെന്നും റിപ്പോര്‍ട്ട് കണക്കുകൂട്ടുന്നു.

നിലവില്‍ രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലാണ്. ഇന്നലെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. ഇന്നലെ 80,000ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 15നും 20നും ഇടയില്‍ കോവിഡ് കേസുകള്‍ പാരമ്യത്തില്‍ എത്തുമെന്ന് കാന്‍പൂര്‍ ഐഐടി വിദഗ്ധന്‍ മനീന്ദ്ര അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കി.തുടര്‍ന്ന് അതിവേഗത്തില്‍ കോവിഡ് വ്യാപനം കുറയും. മെയ് മാസം അവസാനത്തോടെ കോവിഡ് കേസുകള്‍ കുത്തനെ കുറയുമെന്നും മനീന്ദ്ര അഗര്‍വാള്‍ പറയുന്നു.

പ്രതിദിന കോവിഡ് കേസുകള്‍ ഏപ്രില്‍ 15നും 20നും ഇടയില്‍ പാരമ്യത്തില്‍ എത്തും. എന്നാല്‍ നിരക്ക് എത്രയെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. നിലവില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. ഇത് കൂടിയും കുറഞ്ഞുമിരിക്കാം. എന്നാല്‍ ഏപ്രില്‍ പകുതിയോടെ കോവിഡ് കേസുകള്‍ പാരമ്യത്തില്‍ എത്തുമെന്നാണ് കണക്കുകൂട്ടലെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നാം കോവിഡ് തരംഗത്തിനിടെ, 2020 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കോവിഡ് കേസുകള്‍ പാരമ്യത്തില്‍ എത്തുമെന്ന് പ്രവചിച്ചിരുന്നു. ഫെബ്രുവരിയോടെ കേസുകള്‍ കുത്തനെ താഴുമെന്നായിരുന്നു പ്രവചനം.ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തിലുള്ള ഈ കണക്കുകൂട്ടല്‍ ശരിവെയ്ക്കുന്നതാണ് പിന്നീട് പുറത്തുവന്ന കണക്കുകള്‍.