എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ ഗുജറാത്ത് മോഡല്‍ ആണെന്നും അത് കേരളത്തിലേക്ക് കൊണ്ട് വന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും തൃത്താല എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വിടി ബല്‍റാം. ഈ സര്‍ക്കാര്‍ ഏഴ് മനുഷ്യരെ എന്‍കൗണ്ടര്‍ കൊലപാതകത്തിലൂടെ ഇല്ലാതാക്കിയെന്നും വിടി ബല്‍റാം ആരോപിച്ചു.

‘പഴയകാല വിപ്ലവകാരികളെ കുറിച്ച്‌ ഓര്‍ക്കുന്ന ആളുകളാണ് ഒമ്ബത് വിപ്ലവകാരികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ കൊലപാതകം ഗുജറാത്ത് മോഡലാണ്. ആ മോഡല്‍ കേരളത്തിലേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.’ എകെജി വിവാദം പ്രചാരണ വിഷയമാക്കിയ എല്‍ഡിഎഫിനെകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു വിടി ബല്‍റാമിന്റെ മറുപടി

നൂറ് ശതമാനം വിജയപ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്ബ് മുന്നോട്ട് പോകുന്നതെന്നും വികസന പ്രവര്‍ത്തനങ്ങളിലൂന്നിയാണ് പ്രചാരണമെന്നും വി ടി പറഞ്ഞു.

‘എംഎല്‍എ ആയി എത്തുന്നതിന് മുമ്ബ് നാല് തവണ എല്‍ഡിഎഫിന് ജനങ്ങള്‍ മണ്ഡലത്തില്‍ വിജയം നല്‍കിയെന്നത് തന്നെയാണ് ദുരവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം. എന്തുവന്നാലും ജയിക്കും എന്ന അഹങ്കാരത്തിലും അമിത ആത്മവിശ്വാസത്തിലും ഇരിക്കുകയായിരുന്നു അവര്‍.

ഒന്നും ചെയ്തില്ലെങ്കിലും എംഎല്‍എയെ കാണാന്‍ കിട്ടുന്ന അവസ്ഥ പോലും ഇല്ലെങ്കിലും പാര്‍ട്ടി ചിഹ്നം കണ്ടാല്‍ വോട്ട് ചെയ്യും എന്ന മിഥ്യാധാരണയുണ്ടായിരുന്നു. അത് ഇന്നും ചിലര്‍ക്കുണ്ട്. അതില്‍ നിന്നും തൃത്താല ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട്.’ വിടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.