ഫ്ലോറിഡ ∙ അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഒരു മാസത്തിനുള്ളിൽ മറ്റൊരു പ്രസിഡന്റിനും സംഭവിച്ചിട്ടില്ലാത്ത ഭരണ തകർച്ചയാണു ജോ ബൈഡൻ ഭരണത്തിന് ഉണ്ടായിരിക്കുന്നതെന്നു മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ഫ്ലോറിഡാ ഒർലാന്റോയിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്‌ഷൻ കോൺഫറൻസിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ട്രംപ്. ട്രംപിനെ ഹർഷാരവത്തോടെയാണ് അംഗങ്ങൾ ആനയിച്ചത്.

നാം എല്ലാവരും അറിയുന്നതുപോലെ ബൈഡന്റെ ഭരണം വളരെ മോശമായ സ്ഥിതിയിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുന്നു. അമേരിക്കയുടെ കിഴക്കേ അതിർത്തിയിൽ ഉണ്ടായിരിക്കുന്ന അതിഭീകരമായ സ്ഥിതി വിശേഷം അമേരിക്കയെ മുന്നോട്ടല്ല വളരെ പുറകിലേക്കാണു നയിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയം രാജ്യത്തിന് അപകടകരമാണെന്നും ബൈഡന്റെ ഇമ്മിഗ്രേഷൻ നയങ്ങൾ അടുത്ത രണ്ടു ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വ്യക്തമായി പ്രതിഫലിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

റിപ്പബ്ലിക്കൻ പാർട്ടി വിട്ടു മറ്റൊരു പാർട്ടി രൂപീകരിക്കുമെന്ന പ്രചാരണം തീർത്തും അസംബന്ധമാണ്. ദേശ സ്നേഹമുള്ള, കഠിനാധ്വാനികളായ അമേരിക്കക്കാർ രൂപീകരിച്ച പാർട്ടിയിൽ തന്നെ അടിയുറച്ചു നിൽക്കും, പ്രതിബന്ധങ്ങളെ അതിജീവിച്ചു മുന്നോട്ടു തന്നെ പോകും.– ട്രംപ് പറഞ്ഞു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ ഡമോക്രാറ്റിക് പാർട്ടി തട്ടിയെടുത്തുവെന്ന ആരോപണവും ട്രംപ് ആവർത്തിച്ചു.