റയല്‍ സോസിഡാഡിനെതിരായ രണ്ടാം പാദ മത്സരത്തില്‍ ഓള്‍ഡ്ട്രാഫോര്‍ഡില്‍ സമനില വഴങ്ങി കൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. ഇന്ന് ഗോള്‍ രഹിതമായാണ് മത്സരം അവസാനിച്ചത്. ആദ്യ പാദത്തില്‍ യുണൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് വിജയിച്ചിരുന്നു‌.

4-0ന്റെ ആദ്യ പാദ ലീഡ് ഉണ്ടായിരുന്നു എങ്കിലും ഇന്ന് ശക്തമായ ടീമുമായി തന്നെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങിയത്. എങ്കിലും കളി മികച്ച രീതിയില്‍ തുടങ്ങിയത് റയല്‍ സോസിഡാഡ് ആയിരുന്നു. 14ആം മിനുട്ടില്‍ അവര്‍ക്ക് ഒരു പെനാള്‍ട്ടി ലഭിക്കുകയും ചെയ്തു. എന്നാല്‍ അവരുടെ ക്യാപ്റ്റന്‍ ഒയാര്‍സബാല എടുത്ത പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിയില്ല. ആദ്യമായാണ് സോസിഡാഡിനായി ഒയാര്‍സബാല ഒരു പെനാള്‍ട്ടി നഷ്ടമാക്കുന്നത്.

ഈ പെനാള്‍ട്ടിക്ക് ശേഷം ഉണര്‍ന്ന് കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസരങ്ങള്‍ സൃഷ്ടിച്ചു. ഫ്രെഡിന്റെ പാസില്‍ നിന്ന ബ്രൂണൊ ഫെര്‍ണാണ്ടസ് എടുത്ത ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങി. ബ്രൂണൊ ഫെര്‍ണാണ്ടസ് ഒരുക്കിയ ഒരു അവസരത്തില്‍ നിന്നുള്ള ഡാനിയല്‍ ജെയിംസിന്റെ ഹെഡര്‍ സോസിഡാഡ് ഗോളി സമര്‍ത്ഥമായി തട്ടിയകറ്റുകയുന്‍ ചെയ്തു.

രണ്ടാം പകുതിയ ബ്രൂണൊ ഫെര്‍ണാണ്ടസ്, വാന്‍ ബിസാക എന്നിവരെയൊക്കെ ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍ പിന്‍വലിച്ചു. 63ആം മിനുട്ടില്‍ ഒരു കോര്‍ണറില്‍ നിന്ന് ടുവന്‍സബെ ഹെഡറിലൂടെ ഗോള്‍ നേടിയെങ്കിലും കോര്‍ണറിനിടയില്‍ ലിന്‍ഡെലോഫ് ഫൗള്‍ നടത്തി എന്ന് കാണിച്ച്‌ വാര്‍ ആ ഗോള്‍ നിഷേധിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ടീനേജ് താരങ്ങളായ അമാദ് ദിയാലോയും ഷൊല ഷൊര്‍ടെരേയും യുണൈറ്റഡിനായി കളത്തില്‍ ഉണ്ടായിരുന്നു. 17കാരനായ ഷൊല മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി യൂറോപ്യന്‍ മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.