ന്യൂഡല്‍ഹി: രണ്ടു മാസത്തിലേറെയായി രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷക സമരം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലായിരിക്കും ഇത് സംബന്ധിച്ച ചര്‍ച്ച നടക്കുക. ഇത് 15 മണിക്കൂര്‍ നീണ്ടു നില്‍ക്കും. ഇതിനായി ചോദ്യോത്തരവേള രണ്ട് ദിവസത്തേക്ക് റദ്ദാക്കി.

കര്‍ഷകസമരത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യം 16 പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാറിന് മുമ്ബാകെ ഉന്നയിച്ചിരുന്നു. അഞ്ച് മണിക്കൂര്‍ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ 15 മണിക്കൂര്‍ ചര്‍ച്ചക്ക് അനുവദിക്കുകയായിരുന്നു.

കേന്ദ്രം അനുവദിക്കുകയാണെങ്കില്‍ കര്‍ഷകസമരം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാമെന്ന് പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. തുടര്‍ന്ന് പാര്‍ലമെന്‍റ്കാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച നടക്കേണ്ട ചോദ്യോത്തരവേള റദ്ദാക്കിയിട്ടുണ്ട്.

കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി കേന്ദ്രം പോലീസ് സേനയെ വിന്യസിച്ചിരുന്നു . അതെ സമയം കൂടുതല്‍ കര്‍ഷകര്‍ വിവിധ ഭാഗങ്ങളില്‍ നിന്നും തലസ്ഥാനത്തേക്ക് പ്രവഹിക്കുകയായിരുന്നു .