അഴിമതി ആരോപണം നേരിട്ട കെഎസ്ആർടിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. എം ശ്രീകുമാറിനെ സ്ഥലംമാറ്റി. എറണാകുളം സോൺ അഡ്മിനിസ്‌ട്രേഷൻ ഓഫിസറായാണ് ശ്രീകുമാറിന് സ്ഥലംമാറ്റം. നിലവിൽ പെൻഷൻ ആൻഡ് ഓഡിറ്റ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ശ്രീകുമാർ. ശ്രീകുമാറിനെതിരെ നടപടിയുണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു.

ശ്രീകുമാർ 100 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബിജു പ്രഭാകർ രംഗത്തുവന്നിരുന്നു. തന്നെ ഗുണ്ടായിസം കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും ബിജു പ്രഭാകർ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് ട്രാൻസ്‌പോർട്ട് ഓഫിസ് ഐ.എൻ.ടി.യു.സി തൊഴിലാളികൾ ഉപരോധിച്ചു. അതിനിടെ, എംഡിയെ തള്ളി എളമരം കരീം അടക്കം രംഗത്തുവന്നു. ബിജു പ്രഭാകറിന്റെ പരസ്യപ്രസ്താവന അനുചിതമാണെന്നും അത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേർന്നതല്ലെന്നും എളമരം കരീം പറഞ്ഞു. കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ നിയമാനുസൃതം നടപടി സ്വീകരിക്കേണ്ടത് മാനേജ്‌മെന്റാണ്. പത്രസമ്മേളനം നടത്തിയല്ല അത് പറയേണ്ടതെന്നും എളമരം കരീം കുറ്റപ്പെടുത്തിയിരുന്നു.