വയനാട്: ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാണിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ദിവസേന 200 മുതല്‍ 250 വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കേരളത്തിലെ മറ്റു ജില്ലകളില്‍ കേസുകളുടെ എണ്ണം കുറയുമ്പോഴും ജില്ലയില്‍ കേസുകള്‍ വര്‍ധിക്കുകയാണ്. പൊതുജനങ്ങള്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാത്തതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതെന്ന് ഡി.എം.ഒ പറഞ്ഞു.

60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും മറ്റ് അസുഖങ്ങളും ഉള്ളവരില്‍ രോഗബാധയുടെ ഗുരുതരാവസ്ഥ കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുടെ കോവിഡ് പരിശോധനയില്‍ കൂടുതല്‍ പേരും പോസിറ്റീവായി മാറുന്നുണ്ട്. യുവാക്കളിലും രോഗബാധ ഗുരുതരാമാവാന്‍ സാധ്യത കൂടുതലാണ്. കോളനികളിലും രോഗബാധ നിരക്ക് വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ (ശരിയായ രീതിയില്‍ മാസ്ക് ധരിക്കല്‍, ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കല്‍, മറ്റുള്ളവരില്‍ നിന്ന് സാമൂഹ്യ അകലം പാലിക്കല്‍) കര്‍ശനമായി പാലിക്കണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.