രാഷ്ട്രീയത്തിലേക്കില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് തമിഴ് താരം രജനികാന്ത്. തീരുമാനം പുനഃപരിശോധിക്കില്ലെന്നും ആരാധകര്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. താരം രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചതോടെ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ അരങ്ങേറുന്നത്.

ശക്തമായി സമ്മര്‍ദം ചെലുത്തിയാല്‍ രജനിയുടെ മനസുമാറുമെന്ന ആരാധകരുടെ കണക്കുകൂട്ടല്‍ വീണ്ടും തെറ്റി. വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്തിന്റെ വിശദീകരണം. രാഷ്ട്രീയത്തില്‍ വരുന്നതിലുള്ള പ്രയാസത്തെ കുറിച്ച് നേരത്തേ വിശദീകരിച്ചതാണ്. തീരുമാനം അറിയിച്ചതുമാണ്. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധങ്ങള്‍ വേദനിപ്പിക്കുന്നതായും രജനികാന്ത് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

രാഷ്ട്രീയ പ്രവേശനമില്ല എന്ന് നിലപാടില്‍ മാറ്റമില്ലെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും രജനികാന്ത് ആവശ്യപ്പെട്ടു. വൈകാതെ രജനികാന്ത് വിദേശത്ത് വിദഗ്ധ ചികിത്സയ്ക്കായി പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

താരം രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച ഘട്ടം മുതല്‍ സംസ്ഥാനത്ത് ശക്തമായി പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ വള്ളുവര്‍ കോട്ടത്തും തിരുച്ചിറപ്പള്ളി, സേലം, മധുര തുടങ്ങി ജില്ലകളിലും വ്യാപക പ്രതിഷേധം ഉണ്ടായി.

താരം ഡിസംബര്‍ 31ന് രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്ന് കണക്കുകൂട്ടലില്‍ ആരാധകരും രജനി മക്കള്‍ മന്‍ട്രത്തിന്റെ പ്രവര്‍ത്തകരും പ്രചാരണത്തില്‍ സജീവമായിരുന്നു. ഇതിനിടയിലായിരുന്നു രജനികാന്തിന്റെ അപ്രതീക്ഷിത പിന്മാറ്റം.