പന്തളം: കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി തിരുവാഭരണ ഘോഷയാത്ര 12ന്​ ചൊവ്വാഴ്ച പുറപ്പെടും. ഇക്കുറി രാജപ്രതിനിധി ഉണ്ടാകില്ല. കൊട്ടാരം കുടുംബാംഗത്തി​ന്‍െറ പ്രസവത്തെ തുടര്‍ന്നുണ്ടായ 12 ദിവസത്തെ ആശൂലം മൂലമാണിത്. ശ്രാമ്ബിക്കല്‍ കൊട്ടാരത്തിലെ ശങ്കര്‍ വര്‍മയാണ് ഇത്തവണ രാജപ്രതിനിധി.

ചടങ്ങുകളില്‍ മാറ്റം വരുമെങ്കിലും ഘോഷയാത്ര ഉണ്ടാകും. അനുമതി നല്‍കിയ 120 പേരും സുരക്ഷ സേനയുമൊഴികെ ആരെയും ഘോഷയാത്രക്കൊപ്പം പോകാന്‍ അനുവദിക്കുകയില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം കാര്യദര്‍ശി പുണര്‍തം നാള്‍ നാരായണ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാജപ്രതിനിധിയുടെ യാത്ര ഉപേക്ഷിച്ച സാഹചര്യത്തില്‍ രാജചിഹ്നമായ പല്ലക്കുമായി വാഹകസംഘം ഇത്തവണ സന്നിധാനത്തേക്ക് യാത്ര തിരിക്കില്ല.

ശബരിമലയില്‍ പന്തളം രാജകുടുംബം ആചാരപരമായി അനുഷ്ഠിക്കേണ്ട കര്‍മങ്ങളായ നെയ്യഭിഷേകം, കളഭാഭിഷേകം, മാളികപ്പുറത്തെ ഗുരുതി എന്നിവ പൂര്‍വാചാരപ്രകാരം മുന്‍ രാജപ്രതിനിധി ഉത്രം തിരുനാള്‍ പ്രദീപ് കുമാര്‍ വര്‍മയും മറ്റ് രാജകുടുംബാംഗങ്ങളും സന്നിധാനത്ത് നടത്തും. സെക്രട്ടറി പി.എന്‍. നാരായണ വര്‍മ, ട്രഷറര്‍ ദീപ വര്‍മ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.