ന്യൂഡല്‍ഹി: ആസ്ട്രേലിയന്‍ കാണികളുടെ വംശീയാധിക്ഷേപത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുംറക്കും മുഹമ്മദ് സിറാജിനും നേരെ വംശീയ അധിക്ഷേപം നടത്തിയ സാഹചര്യത്തിലാണ് കോഹ്ലിയുടെ പ്രതികരണം.

”വംശീയ അധിക്ഷേപം ഒരുനിലക്കും അംഗീകരിക്കാനാകില്ല. ബൗണ്ടറിലൈനിനരികില്‍ പറഞ്ഞതെല്ലാം ദയനീയമായ കാര്യങ്ങളാണ്. ഇതെല്ലാം തെമ്മാടിത്തരത്തിന്‍റെ കൊടുമുടിയാണ്. കളിക്കളത്തില്‍ ഇങ്ങനെ കാണുന്നതില്‍ സങ്കടമുണ്ട്” -കോഹ്ലി ട്വീറ്റ് ചെയ്തു.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയണക്കമെന്ന് കോഹ്ലി മറ്റൊരു ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. സിഡ്നി ടെസ്റ്റിന്‍റെ മൂന്നാം ദിനമായ ശനിയാഴ്ച ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജിനെയും ജസ്പ്രീത് ബുംറയെയും ‘കുരങ്ങനെ’ന്നു വിളിച്ച്‌ വേട്ടയാടിയ ഓസീസ് കാണികള്‍ക്കെതിരെ ക്രിക്കറ്റ് ലോകമൊന്നാകെ തിരിഞ്ഞിട്ടും അവരുടെ ഉള്ളിലെ വംശവെറി വീണ്ടും പുറത്തുചാടുകയായിരുന്നു. ഞായറാഴ്ച ഓസീസ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍. 86ാം ഓവര്‍ എറിഞ്ഞ് ഡീപ് സ്ക്വയര്‍ലെഗിലേക്ക് ഫീല്‍ഡിങ്ങിനായി മുഹമ്മദ് സിറാജ് എത്തിയപ്പോഴാണ് ഒരുകൂട്ടം കാണികളുടെ വംശീയത പുറത്തുചാടിയത്. ’ബ്രൗണ്‍ ഡോഗ്, ബിഗ് മങ്കി’ വിളികള്‍ ആവര്‍ത്തിച്ചതോടെ സിറാജ്, ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയോട് പരാതിപ്പെട്ടു.

പിന്നാലെ ടീം അംഗങ്ങളെല്ലാം ഓടിയെത്തി. വിഷയത്തില്‍ ഇടപെട്ട അമ്പയര്‍മാരും മാച്ച്‌ ഒഫിഷ്യലുകളും കാണികളെ സ്റ്റേഡിയത്തില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഗാലറിയില്‍ പ്രവേശിച്ച ന്യൂസൗത്ത്വെയ്ല്‍സ് പൊലീസ് ആറു പേരെ ഉടന്‍ കസ്റ്റഡിയിലെടുത്തു. പൊലീസ് കേസിന് പുറമെ, ക്രിക്കറ്റ് ആസ്ട്രേലിയ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വംശീയാധിക്ഷേപത്തെ അപലപിച്ച്‌ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും രംഗത്തെത്തി. ”ഒരു തരത്തിലുള്ള വിവേചനങ്ങള്‍ക്കും സ്പോര്‍ട്സില്‍ സ്ഥാനമില്ല. ചെറുസംഘം കാണികളുടെ നടപടി ഏറെ ദുഃഖകരമാണ്. ക്രിക്കറ്റ് ആസ്ട്രേലിയയുടെ അന്വേഷണ റിപ്പോര്‍ട്ടി‍െന്‍റ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കും” -ഐ.സി.സി ചീഫ് എക്സിക്യൂട്ടിവ് മനു സ്വാഹ്നി അറിയിച്ചു.