കടയ്ക്കാവൂർ സംഭവം ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. സംഭവത്തിൽ ശിശുക്ഷേമ സമിതി അന്വേഷണം നടത്തുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചിട്ടില്ല. നിജസ്ഥിതി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ വക്കം സ്വദേശിനിയായ യുവതിയെ ദിവസങ്ങൾക്ക് മുൻപാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാല് വയസുള്ള മകനെ പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യ സംഭവമായിരുന്നു ഇത്. എന്നാൽ പിതാവിനെതിരെ ഗുരുതര ആരോപണവുമായി ഇളയ മകൻ രംഗത്തെത്തിയതോടെ സംഭവത്തിൽ ദുരൂഹത ഉയർന്നു.

അമ്മയെ കേസിൽ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായായിരുന്നു ഇളയ മകന്റെ വെളിപ്പെടുത്തൽ. ചേട്ടനെ മർദിച്ച് പരാതി പറയിപ്പിച്ചതാണെന്നും ഇളയ മകൻ പറഞ്ഞു. മകൾ നിരപരാധിയാണെന്ന് യുവതിയുടെ അമ്മയും വ്യക്തമാക്കി. വിവാഹ ബന്ധം വേർപെടുത്താതെ യുവതിയുടെ ഭർത്താവ് രണ്ടാം വിവാഹം കഴിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു യുവതിയുടെ ബന്ധുക്കളുടെ ആരോപണം. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഐ.ജി ഹർഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല.