കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു. ചുമതല ആരോഗ്യവകുപ്പിന് ഘട്ടം ഘട്ടമായി കൈമാറാൻ ഡിജിപി ഉത്തരവിട്ടു. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാലാണ് തീരുമാനമെന്നാണ് ഡിജിപിയുടെ വിശദീകരണം.

കൊവിഡ് രോഗികളുടെ എണ്ണം ഉയർന്ന ഘട്ടത്തിലായിരുന്നു സമ്പർക്ക പട്ടിക തയ്യാറാക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യാൻ പൊലീസിന് ചുമതല നൽകിയിരുന്നത്. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന് മൊബൈൽ ട്രേസിങ് അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കിയത് വിവാദമാവുകയും പിന്നീട് ഹൈക്കോടതി ഇടപെട്ട് തുടരാൻ അനുവദിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, കൊവിഡ് ഡ്യൂട്ടികളിൽ നിന്ന് പിന്മാറാനാണ് പൊലീസ് നിലവിലെടുത്തിരിക്കുന്ന തീരുമാനം.

സമ്പർക്ക പട്ടിക തയ്യാറാക്കുന്ന നടപടികൾ ഘട്ടം ഘട്ടമായി ആരോഗ്യവകുപ്പിന് കൈമാറാൻ ഡിജിപി ഉത്തരവിട്ടു. ചുമതല കൈമാറുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിനു വേണ്ട സഹായങ്ങൾ പൊലീസ് തന്നെ ചെയ്‌തു നൽകും. രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിശദീകരണം. കൊവിഡ് ഡ്യൂട്ടി പൂർത്തിയാക്കി വരുന്ന പൊലീസുകാർ സ്റ്റേഷൻ ഡ്യൂട്ടിക്ക് ഹാജരാകാനും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.