കാസർഗോഡ് പാണത്തൂരിലെ ബസ് അപകടവുമായി ബന്ധപ്പെട്ട് അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി ഗതാഗതമന്ത്രി എ. കെ ശശീന്ദ്രൻ. ഇത് സംബന്ധിച്ച് സബ് കളക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്. മോട്ടോർ വാഹന ചട്ടം തെറ്റിച്ചുള്ള യാത്രയാണോ അപകടകാരണമെന്ന് പരിശോധിക്കും. അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ മന്ത്രി കളക്ടർക്ക് നിർദേശം നൽകി.

പാണത്തൂർ-സുള്ള്യ റോഡിൽ പരിയാരം ഇറക്കത്തിൽ 12.30 ഓടെയാണ് സംഭവം. വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ കർണാടക സ്വദേശികളായ ഏഴ് പേർ മരിച്ചു. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്നു പുരുഷനുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബസിൽ 60ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം.

പരുക്കേറ്റ 34 പേരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും, 11 പേരെ മംഗളൂരുവിലെ വിവിധ ആശുപത്രികളിലേക്കും മാറ്റി. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്ന് അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.