തിരുവനന്തപുരം: കണ്‍സള്‍ട്ടന്‍സിയെ വയ്ക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ഭയന്ന്
കെ.എസ്.ആര്‍.ടി.സിക്കുള്ള ആയിരം കോടിയുടെ വിദേശ സഹായത്തിനുള്ള പദ്ധതി മരവിപ്പിച്ച്‌ ഗതാഗത വകുപ്പ്.

അന്തരീക്ഷ മലിനീകരണം ഒഴിവാക്കി പൊതുഗതാഗതം നടപ്പാക്കുമ്ബോഴുള്ള വിദേശ ഫണ്ട് നേടാനായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ ശ്രമം. ജപ്പാന്‍, കൊറിയ, ഫ്രാന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ ഏജന്‍സികള്‍ സാമ്ബത്തിക സഹായ സന്നദ്ധത ഗതാഗത വകുപ്പിനെ അറിയിച്ചിരുന്നു. അതിനൊപ്പം, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ ഗ്രീന്‍ ഫണ്ട് നേടാനും ശ്രമിച്ചിരുന്നു. ഫണ്ട് കൈമാറ്റത്തിന് കണ്‍സള്‍ട്ടന്‍സിയെ വയ്‌ക്കണമെന്ന ഏജന്‍സികളുടെ ആവശ്യമാണ് ഗതാഗത വകുപ്പിനെ പിന്തിരിപ്പിച്ചത്.
ഇ-മൊബിലിറ്റി പദ്ധതിയില്‍ ഉള്‍പ്പെടെ കണ്‍സള്‍ട്ടന്‍സി വിവാദം കത്തി നില്‍ക്കുന്നതിനാല്‍, വീണ്ടും കണ്‍സള്‍ട്ടന്‍സിയെ വയ്ക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഫയല്‍ കെട്ടിപ്പൂട്ടിയത്.വിദേശ ഏജന്‍സികള്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെ പലിശയ്ക്കാണ് വായ്പ വാഗ്ദാനം ചെയ്തിരുന്നത്.കെ.എസ്.ആര്‍.ടി.സിക്ക് കിഫ്ബി വായ്പ നല്‍കിയത് 4% പലിശയ്‌ക്കാണ്. ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ പലിശ 8.25% . അതിനാല്‍, കേന്ദ്ര സര്‍ക്കാരിന്റെ അനുവാദത്തോടെ ഫണ്ട് സ്വീകരിക്കാനായിരുന്നു മുന്‍ തീരുമാനം. ഇതിനായി ജപ്പാനിലെയും,കൊറിയിലെയും ഏജന്‍സികളുമായി ആശയ വിനിമയം നടത്തിയിരുന്നു.