കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് പൂർണം. സംസ്ഥാനത്ത് ഹർത്താൽ പ്രതീതി. കൊച്ചി മെട്രോ ഒഴികെയുള്ള പൊതുഗതാഗതം നിശ്ചലമായി. വിവിധയിടങ്ങളിൽ ട്രേഡ് യൂണിയനുകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയകളെ പണിമുടക്ക് ബാധിച്ചില്ല.

പത്ത് ദേശീയ സംഘടനകൾക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ അണിചേർന്നതോടെ സംസ്ഥാനത്ത് ഹർത്താൽ പ്രതീതി. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. നിരത്തുകളിൽ ചുരുക്കം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഓടുന്നത്. കെഎസ്ആർടിസി ശബരിമല സർവീസ് മാത്രമാണ് നടത്തുന്നത്.

സ്വകാര്യ ബസുകളും, ടാക്സി, ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. കൊച്ചി മെട്രോ മുടക്കമില്ലാതെ പ്രവർത്തിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ എത്തിയ യാത്രക്കാരെ പൊലീസ് യഥാസ്ഥലങ്ങളിൽ എത്തിച്ചു. സെക്രട്ടേറിയറ്റ് അടക്കമുള്ള സർക്കാർ ഓഫിസുകളിലെത്തിയത് വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ്. 4800 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 17 പേരാണ്.

വ്യവസായ നഗരമായ കൊച്ചിയെ പണിമുടക്ക് കാര്യമായി ബാധിച്ചു. വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഐടി മേഖലയും അടഞ്ഞു കിടന്നു. മലബാറിലും പണിമുടക്ക് പൂർണ്ണമായി. വാണിജ്യ കേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടന്നു. ചരക്ക് വാഹന നീക്കം നിലച്ചു..
പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ നിരവധി കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും പൊതുയോഗങ്ങളും സംഘടിപ്പിച്ചു.  തിരുവനന്തപുരത്ത് ട്രേഡ് യൂണിയൻ കൂട്ടായ്മയിലെ ഭിന്നതയെ തുടർന്ന് എ.ഐ.റ്റി.യു.സി പ്രത്യേക സമ്മേളനം നടത്തി.

പാൽ, പത്രം തുടങ്ങി അവശ്യ സർവീസുകൾക്ക് തടസ്സമുണ്ടായില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പ്രിക്രിയകളെയും പണിമുടക്ക് ബാധിച്ചില്ല.ആരോഗ്യ പ്രവർത്തകരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഹാജർ രേഖപ്പെടുത്താതെ ജോലിക്കെത്തി.